'രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യം'; പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ച വിജയകരമെന്ന് മമത

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഇനിയും ഡൽഹിയിലെത്തുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സൂചിപ്പിച്ചു

Update: 2021-07-30 11:34 GMT
Editor : Shaheer | By : Web Desk
Advertising

ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്തു വിലകൊടുത്തും രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെന്ന് മമത മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതേ ആവശ്യത്തിനായി ഇനിയും ഡൽഹിയിലെത്തുമെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.

ഡൽഹി സന്ദർശനം വിജയകരമായിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് നേതാക്കളെ കണ്ടത്. എന്തു വിലകൊടുത്തും രാജ്യത്തെ ജനാധിപത്യം നിലനിൽക്കണം. 'ജനാധിപത്യം സംരക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്നാണ് നമ്മുടെ മുദ്രാവാക്യം-ഡൽഹി സന്ദർശനം കഴിഞ്ഞു മടങ്ങാനിരിക്കെ മമത മാധ്യമങ്ങളോട് പറഞ്ഞു.

തുടർന്നും രണ്ടു മാസത്തിലൊരിക്കൽ ഡൽഹി സന്ദർശിക്കുമെന്നും മമത അറിയിച്ചിട്ടുണ്ട്. ഇത്തവണ നിരവധി പ്രതിപക്ഷ നേതാക്കളെ കണ്ടിട്ടുണ്ട്. രാജ്യം വികസിക്കണം. ജനങ്ങൾക്കു വേണ്ടിയാണ് വികസനമുണ്ടാകേണ്ടത്. പെട്രോൾ, വാതക വിലയെല്ലാം കുതിച്ചുയരുകയാണെന്നും മമത കൂട്ടിച്ചേർത്തു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പദ്ധതികളെക്കുറിച്ചു ചോദിച്ചപ്പോൾ രാജ്യത്തെ രക്ഷിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യമെന്ന് അവർ പ്രതികരിച്ചു.

കഴിഞ്ഞ അഞ്ചുദിവസമായി മമത ഡൽഹിയിലുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, രാഹുൽ ഗാന്ധി അടക്കം നിരവധി പ്രതിപക്ഷ നേതാക്കളുമായാണ് കഴിഞ്ഞ ദിവസങ്ങളിൽ അവർ കൂടിക്കാഴ്ച നടത്തിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News