ട്രംപിന്‍റെ അധിക തീരുവ; ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യ, കയറ്റുമതി മേഖല പ്രതിസന്ധിയിലാകുമെന്ന് ആശങ്ക
അതേസമയം മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതൽ ഊർജിതമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്
ഡൽഹി: ട്രംപിന്‍റെ അധിക തീരുവ നടപടി ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യ. തീരുവ കുത്തനെ കൂട്ടിയത് മൂലം ഇന്ത്യയുടെ കയറ്റുമതി മേഖല പ്രതിസന്ധിയിൽ ആകുമെന്നാണ് ആശങ്ക. അതേസമയം മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതൽ ഊർജിതമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയതിൽ ആടി ഉലയുകയാണ് ഇന്ത്യ- അമേരിക്ക സൗഹൃദം. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 25% തീരുവ കൂടി ഉൾപ്പെടുത്തിയതോടെ ഇനിമുതൽ 50 ശതമാനമാണ് ടാക്സ് ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടത്.
ഏഷ്യൻ രാജ്യങ്ങൾ തന്നെ യുഎസ് കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ മാറി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന വാക്ക് ധിക്കരിച്ചതിനുള്ള മറുപടിയാണെന്നാണ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുന്നത്. ഇന്ത്യൻ കാർഷിക മേഖലയിലേക്ക് കടന്നുകയറാനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് തടയിട്ടതോടെയാണ് പ്രതികാര നടപടിയുമായി ട്രംപ് നീങ്ങിയത്.
അതേസമയം ദേശീയ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മോദി പറയുമ്പോഴും, ഇന്ത്യയുടെ കാർഷിക മത്സ്യബന്ധന മേഖല വലിയ വെല്ലുവിളി നേരിടുമെന്നതിൽ സംശയമില്ല. അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 40 മുതൽ 60% വരെ കുറയുമെന്നാണ് റിപ്പോർട്ട്. എന്നാൽ അമേരിക്കക്കെതിരെ പെട്ടെന്നൊരു നടപടി വേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം.