ബംഗാളില്‍ ഇ.ഡി സംഘത്തിനുനേരെ വീണ്ടും ആക്രമണം; കേസെടുത്തു

റേഷൻ അഴിമതി കേസിൽ ബോൻഗാവ് മുൻ നഗരസഭാ അധ്യക്ഷനും തൃണമൂൽ നേതാവുമായ ശങ്കർ ആദ്യയെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു ആക്രമണം

Update: 2024-01-06 07:34 GMT
Editor : Shaheer | By : Web Desk

കൊല്‍ക്കത്ത: റേഷൻ അഴിമതി അന്വേഷിക്കാൻ എത്തിയ ഇ.ഡി ഉദ്യോഗസ്ഥ സംഘത്തിനുനേരെ വീണ്ടും ആക്രമണം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനസിലാണ് ആൾക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. റേഷൻ അഴിമതി കേസിൽ ബോൻഗാവ് മുൻ നഗരസഭാ അധ്യക്ഷനും തൃണമൂൽ നേതാവുമായ ശങ്കർ ആദ്യയെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബംഗാൾ പൊലീസ് അറിയിച്ചു.

തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കുനേരെയാണ് ഇന്നലെ ആദ്യം ആക്രമണം ഉണ്ടായത്. കല്ലും പട്ടികയും ഉപയോഗിച്ച ആൾക്കൂട്ടം നടത്തിയ ആക്രമണത്തിന് പിന്നാലെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചു ഉദ്യോഗസ്ഥർ മടങ്ങി. ഇതേസമയം തന്നെയാണ് ബോൻഗാവ് മുൻ നഗരസഭാ അധ്യക്ഷനും തൃണമൂൽ നേതാവുമായ ശങ്കർ ആദ്യയെ ചോദ്യം ചെയ്യാൻ ഇ.ഡി സംഘം ഇദ്ദേഹത്തിന്‍റെ വസതിയിൽ എത്തിയത്.

Advertising
Advertising

17 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം ശങ്കർ ആദ്യയുടെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തി വീടിന് പുറത്തേക്ക് ഇറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കുനേരെ ജനക്കൂട്ടം കല്ലേറ് നടത്തുകയായിരുന്നു. ഇതോടെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ലാത്തിവീശി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമം ആരംഭിച്ചു. ഇരുപതോളം ഉദ്യോഗസ്ഥർക്ക് ആൾക്കൂട്ടം ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട് എന്നാണ് സി.ആർ.പി.എഫ് പറയുന്നത്. പരിക്കേറ്റ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇ.ഡി-സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

അക്രമങ്ങൾക്ക് പിന്നിൽ റോഹിംഗ്യൻ ആളുകളാണെന്ന് ബംഗാൾ ബി.ജെ.പി ആരോപിച്ചു. എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ബംഗാൾ ബി.ജെ.പി നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

Summary: Ration scam case: ED search team attacked by TMC leader’s supporters in West Bengal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News