മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചു; മകളുടെ 'ശവസംസ്‌കാരം' നടത്തി കുടുംബം

കുടുംബത്തിന്റെ 'ലവ് ജിഹാദ്' ആരോപണം മധ്യപ്രദേശ് പൊലീസ് തള്ളിയിട്ടുണ്ട്

Update: 2023-06-13 05:49 GMT
Editor : Shaheer | By : Web Desk
Advertising

ഭോപ്പാൽ: മകൾ മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിനു പിന്നാലെ 'ശവസംസ്‌കാരം' നടത്തി കുടുംബം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. 22കാരിയായ അനാമിക ദുബേയാണ് മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത്.

ജബൽപൂരിലെ ഒരു ബ്രാഹ്‌മണ കുടുംബാംഗമാണ് അനാമിക. അടുത്തിടെയാണ് പെൺകുട്ടി മധ്യപ്രദേശ് സ്വദേശിയായ അയാസിനെ വിവാഹം കഴിച്ചത്. ഇതിനുപിന്നാലെ കുടുംബം പരസ്യമായി ഹിന്ദു ആചാരപ്രകാരം മകളുടെ 'ശവസംസ്‌കാര' ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഗ്വാരിഘട്ടിലുള്ള നർമദ നദിക്കരയിലെത്തി മരണാനന്തര ചടങ്ങുകൾ നിർവഹിക്കുകയും ചെയ്തു.

മകളെ തള്ളിപ്പറഞ്ഞ് അനുശോചനക്കുറിപ്പും അനാമികയുടെ അച്ഛൻ പുറത്തിറക്കിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് മകൾ മരിച്ചെന്ന് കുറിപ്പിൽ പറയുന്നു. മകളെ 'കുപുത്രി'യെന്ന് വിശേഷിപ്പിക്കുന്ന കുറിപ്പിൽ അവൾക്ക് നരകം ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ അയാസിന്റെ കുടുംബത്തോടൊപ്പമാണ് അനാമിക കഴിയുന്നത്.

22 വർഷത്തോളം എല്ലാ സ്‌നേഹവും നൽകിയാണ് മകളെ വളർത്തിയതെന്ന് കുടുംബം പറഞ്ഞു. മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിലൂടെ കുടുംബത്തെ അപമാനിച്ചിരിക്കുകയാണെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മ 'ലവ് ജിഹാദ്' ആരോപണം ഉന്നയിച്ചെങ്കിലും മധ്യപ്രദേശ് പൊലീസ് ഇക്കാര്യം തള്ളിക്കളഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി യുവാവിനെ വിവാഹം കഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Summary: Family conducts funeral of daughter, who is still alive, after getting married to Muslim man in Jabalpur, Madhya Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News