കർഷകരുടെ ഭാരത് ബന്ദ്: ഡൽഹി അതിർത്തിയിൽ ഗതാഗത കുരുക്ക്, ട്രെയിനുകൾ റദ്ദാക്കി

നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക് വിളിച്ചാൽ തയാറെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു

Update: 2021-09-27 10:00 GMT

കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ ഭാരത് ബന്ദ് ഉത്തരേന്ത്യയിൽ പുരോഗമിക്കുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കർഷകരുടെ ഉപരോധം റോഡ് - റെയിൽ ഗതാഗതത്തെ ബാധിച്ചു. ഡൽഹി മീററ്റ് എക്സ്‌പ്രസ്‌വേയിൽ ഗാസിപൂരിനടുത്ത സമരവേദിക്ക് സമീപം ഗതാഗതം സ്തംഭിച്ചു.

Advertising
Advertising

ഡൽഹിയുടെ അതിർത്തികളായ നോയിഡയിലും ഗുഡ്ഗാവിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പഞ്ചാബും ഹരിയാനയും അതിർത്തി പങ്കിടുന്ന ശംഭുവിലും ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും സമരക്കാർ ട്രെയിനുകൾ തടഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ ഡൽഹി പൊലീസ് കൂടുതൽ സേനയെ വിന്യസിച്ചു.

അതേസമയം, നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക് വിളിച്ചാൽ തയാറെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. കൂടുതൽ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. വേണമെങ്കിൽ പത്ത് വര്ഷം വരെ സമരം ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും എന്നാലും കാർഷിക നിയമങ്ങൾ നടപ്പാക്കാൻ തങ്ങൾ അനുവദിക്കുകയില്ലെന്നും ടിക്കായത്ത് വ്യക്തമാക്കി.

പ്രതിപക്ഷ പാർട്ടികളും നൂറിലധികം സംഘടനകളും കർഷകർക്ക് പിന്തുണയുമായെത്തി. ഡൽഹി ജന്തർ മന്തറിൽ ഇടത് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി.

പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മായാവതി എന്നിവരും കർഷകർക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തി. കർഷകർ പ്രതിഷേധം വെടിഞ്ഞ് ചർച്ചക്ക് വരണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആവശ്യപ്പെട്ടു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News