‘രാഷ്ട്രീയ സഖ്യങ്ങൾ ജനാധിപത്യത്തിന് അനിവാര്യം’; ഒമർ അബ്ദുല്ലയെ തള്ളി ഫാറൂഖ് അബ്ദുല്ല

ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇൻഡ്യാ മുന്നണി രൂപീകരിച്ചതെങ്കിൽ അത് പിരിച്ചുവിടണമെന്നാണ് ഒമർ അബ്ദുല്ല പറ‍ഞ്ഞത്

Update: 2025-01-09 14:16 GMT

ശ്രീന​ഗർ: ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇൻഡ്യാ മുന്നണി രൂപീകരിച്ചതെങ്കിൽ അത് പിരിച്ചുവിടണമെന്ന ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ​പ്രസ്താവനയെ തള്ളി നാഷനൽ കോൺഫറൻസ് പ്രസിഡന്റും പിതാവുമായ ഫാറൂഖ് അബ്ദുല്ല. ജനാധിപത്യത്തിന് സഖ്യങ്ങൾ അനിവാര്യമാണെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സഖ്യം രൂപീകരിച്ചതെങ്കിൽ അത് പിരിച്ചുവിടണമെന്നാണ് ഒമർ അബ്ദുല്ല പറ‍ഞ്ഞത്. ആം ആദ്മി പാർട്ടി, ബിജെപി, കോൺ​ഗ്രസ് എന്നിവർ തമ്മിലുള്ള ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അ​ദ്ദേഹം.

Advertising
Advertising

തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യാ മുന്നണിയുടെ യോഗങ്ങളുണ്ടായിട്ടില്ലെന്നും സഖ്യത്തിൻെറ അജണ്ടയെകുറിച്ചും മുന്നോട്ടുപോക്കിനെക്കുറിച്ചും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പ്രതികരണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഫാറൂഖ് അബ്ദുല്ല രം​ഗത്തുവന്നത്. സഖ്യങ്ങൾ തെരഞ്ഞടുപ്പുകൾക്ക് മാത്രമല്ലെന്നും രാജ്യത്തെ ഒന്നിച്ച് നിർത്താനും വിദ്വേഷം ഇല്ലാതാക്കാനുള്ളതാണെന്നും അ​ദ്ദേഹം പറഞ്ഞു. ഒമർ അബ്ദുല്ലയുടെ പേര് പരാമർശിക്കാതെയായിരുന്നു മറുപടി. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മാത്രമാണ് സഖ്യമെന്ന് വിചാരിക്കുന്നവർ അത് തിരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

അതേസമയം, ഒമർ അബ്ദുല്ല കേന്ദ്ര സർക്കാരിന്റെ ആളായാണ് പ്രവർത്തിക്കുന്നതെന്ന നാഷനൽ കോൺഫറൻസ് എംപി അഗാ റാഹുല്ലയുടെ പരാമർശം ഫാറൂഖ് അബ്ദുല്ല തള്ളി. ‘അദ്ദേഹം ചിന്തിക്കുന്നത് അദ്ദേഹം പറയട്ടെ. ജനങ്ങളുടെ മുഖ്യമന്ത്രിയാണ് ഒമർ അബ്ദുല്ല. അദ്ദേഹം ആരുടെയും നിർദേശപ്രകാരമല്ല പ്രവർത്തിക്കുന്നത്. കേന്ദ്രവുമായി ഞങ്ങൾ യുദ്ധം ചെയ്യുകയാണോ നിങ്ങൾക്ക് വേണ്ടത്? കേന്ദ്രവുമായി ഏറ്റുമുട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഏറ്റുമുട്ടൽ തുടങ്ങിയാൽ എങ്ങനെയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക? ഞങ്ങൾ ബിജെപിയോടൊപ്പമല്ല. പക്ഷെ, ജമ്മു കശ്മീരിന്റെ വികസനത്തിനായി ഞങ്ങൾക്ക് കേന്ദ്ര സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്’ -ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News