'പ്രായപൂര്‍ത്തിയാകും മുന്‍പ് വ്യാജരേഖ ചമച്ച് ബാര്‍ ലൈസന്‍സ് നേടി': സമീര്‍ വാങ്കഡെക്കെതിരെ എഫ്.ഐ.ആര്‍

ബാർ ലൈസൻസ് നേടാന്‍ വയസിൽ കൃത്രിമം കാണിക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്നാണ് കേസ്.

Update: 2022-02-20 07:41 GMT
Advertising

വ്യാജരേഖ ചമച്ച കേസില്‍ നർകോടിക്സ് കൺട്രോൾ ബ്യൂറോയുടെ മുംബൈയിലെ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ എഫ്.ഐ.ആർ. ബാർ ലൈസൻസ് നേടാന്‍ വയസിൽ കൃത്രിമം കാണിക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്നാണ് കേസ്.

എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശങ്കര്‍ ഗോഗവാലെയാണ് പരാതി നല്‍കിയത്. 1996-97 കാലത്ത് നവിമുംബൈയില്‍ സദ്ഗുരു എന്ന ബാറിന്‍റെ ലൈസന്‍സ് സ്വന്തമാക്കുമ്പോള്‍ സമീര്‍ വാങ്കഡെയ്ക്ക് 18 വയസ്സില്‍ താഴെയായിരുന്നു പ്രായമെന്ന് പരാതിയില്‍ പറയുന്നു. ബാറിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ താനെ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രായപൂർത്തിയാകുന്നതിന് മുമ്പേ സമീർ വാങ്കഡെ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക് നേരത്തെ ആ​രോപിച്ചിരുന്നു. 17 വയസ്സുള്ളപ്പോഴാണ് വാങ്കഡെ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയതെന്നാണ് നവാബ് മാലിക് പറഞ്ഞത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് താനെയിലെ കൊപാരി പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റര്‍ ചെയ്തത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമീർ വാങ്കഡെ വാർത്തകളിൽ നിറഞ്ഞത്. ആര്യനെ കേസില്‍പ്പെടുത്തിയത് ഷാരൂഖില്‍ നിന്ന് പണം തട്ടാനാണെന്ന് ആരോപണമുയര്‍ന്നു. സമീര്‍ വാങ്കഡെക്കെതിരെ ആരോപണമുയര്‍ന്നതോടെ അന്വേഷണ ചുമതലയില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റുകയുണ്ടായി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News