Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
അസം: ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) പേരുണ്ടെങ്കിലും 'വിദേശികളെ' നാടുകടത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിൽ എൻആർസി നടപ്പിലാക്കിയ രീതി സംശയത്തിന് ധാരാളം സാധ്യതകൾ നൽകുന്നു. ഒരു വ്യക്തിയുടെ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഒരേയൊരു രേഖയായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെന്നും ഹിമന്ത പറഞ്ഞു.
അസമിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ഔദ്യോഗിക രേഖയായ എൻആർസി 2019 ഓഗസ്റ്റ് 31ന് സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അപ്ഡേറ്റ് ചെയ്യുകയും 19 ലക്ഷത്തിലധികം അപേക്ഷകരെ ഒഴിവാക്കി പുറത്തിറക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ രജിസ്ട്രാർ ജനറൽ ഇത് അറിയിച്ചിട്ടില്ലാത്തതിനാൽ വിവാദ രേഖയ്ക്ക് ഔദ്യോഗിക സാധുതയില്ല.
''നിരവധി ആളുകൾ അന്യായമായ മാർഗങ്ങളിലൂടെയാണ് എൻആർസിയിൽ പേരുകൾ രേഖപ്പെടുത്തിയത്. അതിനാൽ ബന്ധപ്പെട്ട വ്യക്തികൾ വിദേശികളാണെന്ന് അധികാരികൾക്ക് പൂർണ്ണമായും ബോധ്യപ്പെട്ടാൽ (വിദേശികളെ) അവരെ നാടുകടത്തുന്ന നയമാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്.' ഡാരംഗിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹിമന്ത പറഞ്ഞു.