നിയമസഭാ ഉപതെരഞ്ഞെടുപ്പ്: നാലിടത്തും ബിജെപി പിന്നില്‍, ഭവാനിപൂരില്‍ മമതയുടെ മുന്നേറ്റം

ബംഗാളിലെ മൂന്നും ഒഡീഷയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്

Update: 2021-10-03 06:12 GMT

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ നാലിടത്തും ബിജെപി പിന്നില്‍. ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ മൂന്നും ഒഡീഷയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

മമത ബാനര്‍ജി മത്സരിച്ച ഭവാനിപൂര്‍ ഉള്‍പ്പെടെ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ബിജെപിയിലെ പ്രിയങ്ക തിബ്രവാളും സിപിഎമ്മിലെ ശ്രീജീബ് ബിശ്വാസുമാണ് മമതയുടെ എതിരാളികള്‍. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതയ്ക്ക് ഇന്ന് ജയിച്ചേ തീരൂ. വോട്ടെണ്ണല്‍ പുരോഗമിക്കവേ 12,400 വോട്ടിന്‍റെ ലീഡുണ്ട് മമതയ്ക്ക്.

Advertising
Advertising

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർഥിയായി രംഗത്തിറങ്ങിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്. തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ നിയമസഭാ അംഗമായില്ലെങ്കിൽ പുറത്തുപോകേണ്ടിവരും. ഈ കാലപരിധി അടുത്ത മാസം അഞ്ചിനു അവസാനിക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ വിജയം മമതയ്ക്ക് അനിവാര്യമാണ്.

കൃഷിമന്ത്രി ശോഭൻ ദേവ് എംഎൽഎ സ്ഥാനം രാജിവച്ച് മമതയ്ക്ക് മത്സരിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്. ബംഗാളിലെ സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളാണ് മുന്നില്‍. സംസാർഗഞ്ചില്‍ അമിറുല്‍ ഇസ്‍ലാമും ജംഗിപൂരില്‍ ജാകിര്‍ ഹുസൈനും ലീഡ് ചെയ്യുന്നു.

ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന പിപ്‍ലി മണ്ഡലത്തില്‍ ബിജു ജനതാദളിലെ രുദ്ര മഹാരഥിയാണ് മുന്നില്‍. ബിജെപി സ്ഥാനാര്‍ഥിയാണ് രണ്ടാമത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News