വിവാഹമോചനത്തിന് സമ്മതിച്ചില്ല; ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയടക്കം നാല് പേർ പിടിയിൽ
പാതി കത്തിക്കരിഞ്ഞ നിലയിൽ ദേശിയ പാതയിൽ മൃതദേഹം കണ്ടെത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്
താനെ: വിവാഹമോചനം നൽകാൻ വിസമ്മതിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ഭാര്യസഹോദരനും മറ്റ് രണ്ട് പേരും പിടിയിൽ. പാതി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം താനെയിലുള്ള ദേശിയപാതയോരത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ് ഇവരുടെ സഹോദരൻ ഫയാസ് സക്കീർ ഹുസൈ ഷെയ്ഖ് എന്നിവരും വേറെ രണ്ടാളുകളും പിടിയിലായത്.
നവംബർ 25-നാണ് മുംബൈ-നാസിക് ഹൈവേയിൽ ഷാഹ്പൂരിന് സമീപത്ത് നിന്ന് ബെല്ലാരി സ്വദേശിയായ തിപ്പണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. തിപ്പണ്ണയും ഭാര്യയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. രണ്ടിടങ്ങളിലാണ് ഇരുവരും ജീവിച്ചിരുന്നത്. ഹസീന തിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിപ്പണ്ണ അതിന് വഴങ്ങിയില്ല. ഇതിനെ തുടർന്നാണ് കൊലപ്പെടുത്താൻ പദ്ധതി ഒരുക്കിയത്. ഓട്ടോറിക്ഷ ഡ്രൈവറായ സഹോദരൻ ഫയാസിനേയും പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു.
ഫയാസും രണ്ട് സുഹൃത്തുക്കളും ചേർന്ന് നവംബർ 17 ന് തിപ്പണ്ണയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന്, ഷാഹാപ്പൂരിലുള്ള ഒരു വനപ്രദേശത്ത് വച്ച് തിപ്പണ്ണയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കത്തിക്കാൻ ശ്രമിക്കു കയും പകുതി കത്തിയ മൃതദേഹം ഹൈവേ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.