'ആരോപണങ്ങൾ അടിസ്ഥാനരഹിതം'; നിയമപരമായി നേരിടുമെന്ന് അദാനി

ന്യൂയോർക്ക് കോടതിയാണ് ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയത്

Update: 2024-11-21 11:04 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: യുഎസ് കോടതിയിലെ കേസിൽ പ്രതികരിച്ച് ഗൗതം അദാനി. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയ അദ്ദേഹം കേസ് നിയമപരമായി നേരിടുമെന്നും അറിയിച്ചു. നിയമവ്യവസ്ഥയോട് വിധേയത്വം പുലർത്തുന്ന സ്ഥാപനമാണ് അദാനി ഗ്രൂപ്പെന്നും അദാനി പറഞ്ഞു. വാർത്താ കുറിപ്പിലൂടെയാണു പ്രതികരണം.

ന്യൂയോർക്ക് കോടതിയാണ് ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയത്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നതാണു കുറ്റം.

Advertising
Advertising

കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നതെന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിലും കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് അദാനി ഗ്രൂപ്പിനെതിരെ കേസെടുത്തത്.

അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചതായി വ്യക്തമായിരിക്കുകയാണ്. അദ്ദേഹം ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഴിമതിയിൽ പങ്കുണ്ട്. അദ്ദേഹമാണ് അദാനിയെ സംരക്ഷിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Summary: Gautam Adani says all allegations in US court case are baseless and will move legally

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News