ഗുജറാത്തിൽ ട്രെൻഡ് തിരുത്തുമോ കോൺഗ്രസ്; നാല് സീറ്റിൽ മുന്നിൽ

മൂന്നാം തവണയും ബി.ജെ.പി തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങള്‍

Update: 2024-06-04 04:59 GMT
Editor : Lissy P | By : Web Desk

ഗാന്ധിനഗർ: ഗുജറാത്തിൽ നാല് സീറ്റിൽ കോൺഗ്രസ് മുന്നിൽ. മൂന്നാം തവണയും ബി.ജെ.പി തൂത്തുവാരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് വിരുദ്ധമായാണ് ഗുജറാത്തിൽ കോൺഗ്രസിന്റെ മുന്നേറ്റം. 21 സീറ്റുകളിലാണ് എൻ.ഡി.എ ലീഡ് ചെയ്യുന്നത്. 26 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ മത്സരം നടക്കുന്നത്.ഇതിൽ ഒരു സീറ്റിൽ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.

 കേന്ദ്ര ആഭ്യന്തര മന്ത്രികൂടിയായ അമിത്ഷാ ഗാന്ധിനഗറിൽ ലീഡ് ചെയ്യുകയാണ്. 2019 ലെ തെരഞ്ഞെടുപ്പിൽ 69.67% 894,624 വോട്ടുകൾ നേടിയാണ് ഷാ ഇവിടെ നിന്നും വിജയിച്ചത്. ബിഎസ്പി സ്ഥാനാർഥി മുഹമ്മദനിഷ് ദേശായിയും കോൺഗ്രസ് സ്ഥാനാർഥി സോണാൽ രമൺഭായ് പട്ടേലുമാണ് അമിതാഷായുടെ എതിരാളികൾ.മൻസുഖ് മാണ്ഡവ്യ പോർബന്തറിൽ മുന്നിലാണ്. സബർകാന്തയിൽ കോൺഗ്രസ് സ്ഥാനാർഥിയും ആദിവാസി നേതാവുമായ തുഷാർ ചൗധരിയാണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്യുന്നത്.

Advertising
Advertising

ഇന്ത്യ-ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഗുജറാത്തിൽ ബിജെപി 25-26 സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. കോൺഗ്രസിന് കഷ്ടിച്ച് ഒരു സീറ്റ് ലഭിച്ചേക്കുമെന്ന് എക്സിറ്റ് പോൾ പറയുന്നു. സബർകാന്തയും ബറൂച്ചുമാണ് കോൺഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് കുറച്ച് വിയർപ്പൊഴിക്കേണ്ട രണ്ട് സീറ്റുകൾ. എഎപിയും കോൺഗ്രസും ഇൻഡ്യ മുന്നണിയും ബറൂച്ച്, ഭാവ്‌നഗർ സീറ്റുകളിൽ ഒരുമിച്ചാണ് മത്സരിക്കുന്നത്.

വോട്ടെടുപ്പിന് മുന്നേ ഗുജറാത്തിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി

ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ ആണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. കോൺഗ്രസിന്റെ നിലേഷ് കുംഭാനിയുടെ പത്രിക തള്ളിയതിന് പിന്നാലെ ബിഎസ്പി സ്ഥാനാർഥിയും സ്വതന്ത്രൻമാരും പത്രിക പിൻവലിച്ചതോടെയാണ് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവമാണ് എതിരില്ലാത്ത വിജയം. പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ബി.ജെ.പി അക്കൗണ്ട് തുറന്നുവെന്നതും ശ്രദ്ധേയമാണ്.

ഗുജറാത്തിലെ കണക്കിലെ കളികൾ

1960 ലാണ് ഗുജറാത്ത് സംസ്ഥാനം രൂപീകരിക്കുന്നത്. 1962ൽ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസിനായിരുന്നു വിജയം. 1989 വരെ കോൺഗ്രസ് എം.പിമാർ തന്നെയാണ് ലോക്‌സഭയിലേക്ക് വിജയിച്ചു കയറിയത്. 84-ൽ ആകെ 26 സീറ്റിൽ 24-ഉം കോൺഗ്രസ് നേടി. ഒരു സീറ്റ് വീതം ബി .ജെ.പിയും ജനതാ പാർട്ടിയും നേടി. എന്നാൽ 89 ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി വരവ് അറിയിക്കുന്നത്.

12 സീറ്റുകളാണ് ആ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തമാക്കിയത്. കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടതും ആ തെരഞ്ഞെടുപ്പിലാണ്. വെറും മൂന്ന് സീറ്റായിരുന്നു കോൺഗ്രസിന് 89 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എന്നാൽ ജനതാദളാകട്ടെ 11 സീറ്റും നേടി. പിന്നീട് ഇങ്ങോട്ട് ബി.ജെ.പിയുടെ ആധിപത്യം തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ രാജ്യം കണ്ടത്.

2014 ലും 2019 ലും ബി.ജെ.പി മുഴുവൻ സീറ്റുകളും നേടി അവരുടെ കുത്തക ഉറപ്പിക്കുകയും ചെയ്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 സീറ്റും നേടിയാണ് ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്.മോദി തരംഗം തന്നെയായിരുന്നു അന്ന് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് നയിച്ചത്. 59.1 ശതമാനം വോട്ടുകളാണ് അന്ന് ബി.ജെ.പി നേടിയത്. 2009 ലെ തെരഞ്ഞെടുപ്പിലെ 11 സീറ്റുകളാണ് പൂജ്യം സീറ്റിലേക്ക് കോൺഗ്രസിനെ നയിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News