മുഹമ്മദ് സുബൈറിനെ ഹാത്രസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; യു.പിയിൽ മാത്രം ആറു കേസുകൾ

സീതാപൂർ, ലഖിംപൂർ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫർ നഗർ എന്നിവിടങ്ങളിലായി സുബൈറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനായി യു.പി പൊലീസ് കഴിഞ്ഞ ദിവസം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

Update: 2022-07-14 07:59 GMT
Advertising

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഹാത്രസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് കേസുകളാണ് ഹാത്രസിൽ സുബൈറിനെതിരെ രജിസ്റ്റർ ചെയ്തത്. നിലവിൽ ആറു കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

സീതാപൂർ, ലഖിംപൂർ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫർ നഗർ എന്നിവിടങ്ങളിലായി സുബൈറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനായി യു.പി പൊലീസ് കഴിഞ്ഞ ദിവസം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിംകോടതി സുബൈറിന്റെ ഇടക്കാല ജാമ്യം സെപ്റ്റംബർ ഏഴു വരെ നീട്ടിയിരുന്നു. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത് കേസിൽ സുബൈറിന്റെ ജാമ്യാപേക്ഷ ഇന്ന് ഡൽഹി കോടതി പരിഗണിക്കുന്നുണ്ട്. ഇന്ന് ജാമ്യം ലഭിച്ചാലും സുബൈറിന് പുറത്തിറങ്ങാനാവില്ല. മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചാൽ മാത്രമേ സുബൈറിന് ഇനി ജയിലിൽനിന്ന് ഇറങ്ങാനാവുകയുള്ളൂ.

വാർത്താകളുടെ വസ്തുത പരിശോധിക്കുന്ന സമാന്തര മാധ്യമസ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. ബിജെപി മുൻ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നത് സുബൈറായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വലിയ പ്രചരാണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ കേസുകളിൽ പ്രതിചേർത്ത് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഓരോ കേസിൽ ജാമ്യം ലഭിക്കുമ്പോഴും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് യു.പി പൊലീസ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News