Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചണ്ഡീഗഡ്: ഹരിയാന യൂത്ത് കോൺഗ്രസ് വനിത നേതാവ് ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ സച്ചിനാണെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ഹിമാനിയുടെ വസതിയിൽ വച്ചാണ് കൊലപാതകം നടത്തിയത്. ഫോണിന്റെ ചാർജർ കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയും ഹിമാനിയും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെടുന്നത്. ജ്ജാറിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു പ്രതി. ഹിമാനിയെ കൊലപ്പെടുത്തിയ ശേഷം ആഭരണവും ഫോണും ലാപ്ടോപ്പും മോഷ്ടിച്ച് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
22-കാരിയായ ഹിമാനി നർവാളിന്റെ മൃതദേഹം റോഹ്തക്കിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്താണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാൻഡില്‍നിന്ന് 200 മീറ്റര്‍ അകലെ സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.