''മുസ്‌ലിംകളെ കൊല്ലാൻ വാളും പോര, അതിലും മികച്ച ആയുധം വേണം''; കൊലവിളിയുമായി ഹിന്ദുത്വ സമ്മേളനം

ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദ് സമ്മേളനത്തിലാണ് ഹിന്ദുത്വ നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയത്

Update: 2021-12-23 10:39 GMT
Editor : Lissy P | By : Web Desk
Advertising

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സംഘടിപ്പിച്ച ധർമ്മ സൻസദ് സമ്മേളനത്തിൽ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തി ഹിന്ദുത്വ നേതാക്കൾ. ഡിസംബർ 17 മുതൽ 19 വരെ നടന്ന സമ്മേളനത്തിലാണ് നേതാക്കൾ മുസ്‌ലിംകളെ വംശീയ ഉന്മൂലനം നടത്തണമെന്നാവശ്യപ്പെട്ട് പ്രസംഗം നടത്തിയത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത ഇടങ്ങൾ ആക്രമിക്കാനും ഇവിടെ പ്രസംഗിച്ച നേതാക്കൾ ആഹ്വാനം ചെയ്തു.ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമൊണ് ആഹ്വാനം ചെയ്തത്. ''അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണ്‌''- അന്നപൂർണ പറഞ്ഞു.

മ്യാൻമറിലെപ്പോലെ പൊലീസും രാഷ്ട്രീയക്കാരനും പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുക്കണം. എന്നിട്ട് ഇവിടുത്തെ മുസ്‌ലിംകളെ കൊന്നൊടുക്കണം. ഇതല്ലാതെ പരിഹാരമില്ലെന്ന് ഹിന്ദു രക്ഷാസേനയുടെ പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു. ഇദ്ദേഹം ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് എന്നിവരുമൊത്തുള്ള ഫോട്ടോകൾ അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

മുസ്‌ലിംകൾക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്ത മുദ്രാവാക്യം വിളിച്ച പരിപാടി സംഘടിപ്പിക്കാൻ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും മഹിളാ മോർച്ച നേതാവ് ഉദിത ത്യാഗിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. സമ്മേളനത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂന്ന് ദിവസത്തിലേറെ രാജ്യത്തെ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ സംഘടനകൾക്കും അവരുടെ നേതാക്കൾക്കുമെതിരെ സംസ്ഥാന പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News