'പേര് ചിന്നയ്യ, സ്ഥലം മാണ്ഡ്യ'; ധർമസ്ഥല ദുരൂഹ മരണങ്ങളിൽ വെളിപ്പെടുത്തൽ നടത്തിയയാളുടെ ചിത്രങ്ങൾ പുറത്ത്
വ്യാജ പരാതി നൽകൽ, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ചിന്നയ്യയെ അറസ്റ്റ് ചെയ്തത്.
മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളിയുടെ ചിത്രങ്ങൾ പുറത്ത്. തെറ്റായ പരാതിയും തെളിവുകളും നൽകിയെന്ന് ആരോപിച്ച് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ ചിത്രങ്ങൾ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാൽ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നത്.
ഇയാളുടെ പേര് സി.എൻ ചിന്നയ്യ എന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളെന്നും സ്‌കൂൾ സർട്ടിഫിക്കറ്റിലെ വിവരപ്രകാരം ഇയാൾക്ക് നിലവിൽ 45 വയസ്സ് പ്രായമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
വെള്ളിയാഴ്ച രാത്രി നടത്തിയ നീണ്ട ചൊദ്യം ചെയ്യലിനൊടുവിലാണ് ധർമസ്ഥലയിലെ ദുരുഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉൾപ്പെടെയുള്ള തെളിവുകൾ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വ്യാജ പരാതി നൽകൽ, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.