അടുത്ത രണ്ട് ദിവസം രാജ്യത്ത് കനത്ത ചൂട്; ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ശനിയാഴ്ച കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ തെക്കൻ ഇന്ത്യയിലും കനത്ത ചൂടിന് സാധ്യതയുണ്ട്. ശേഷം ചൂട് കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Update: 2024-04-06 14:25 GMT

ഡല്‍ഹി: തെക്ക്-കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഉഷ്ണ തരംഗം ആണ് ചൂട് കൂടാനുള്ള കാരണം. ഒഡീഷ, ഗംഗാനദി പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, വിദര്‍ഭ, വടക്കന്‍ കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ, തെലങ്കാന എന്നിവിടങ്ങളിലാണ് ചൂട് കനക്കാന്‍ സാധ്യതയുള്ളത്.

ശനിയാഴ്ച കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ തെക്കൻ ഇന്ത്യയിലും കനത്ത ചൂടിന് സാധ്യതയുണ്ട്. ശേഷം ചൂട് കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് എക്സില്‍ കുറിച്ചു.

Advertising
Advertising

വേനല്‍ക്കാലത്ത് ഉണ്ടാകുന്ന സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനിലയുണ്ടാവുന്നതിനെയാണ് ഉഷ്ണ തരംഗം എന്ന് പറയുന്നത്. താപ തരംഗങ്ങള്‍ സാധാരണയായി മാര്‍ച്ചിനും ജൂണ്‍ മാസത്തിനും ഇടയിലാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ജൂലൈ വരെ നീളുന്നു. തീവ്രമായ ചൂടും തത്ഫലമായുണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റവും ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ പ്രതികൂലമായി ബാധിക്കുന്നു.

ഒരു പ്രദേശത്തെ താപനില സമതലങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ, മലയോര പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ കൂടുതലോ എത്തുമ്പോഴാണ് ഉഷ്ണ തരംഗം ഉണ്ടാകുന്നത്. ഉഷ്ണ തരംഗം കാരണം നിര്‍ജ്ജലീകരണം, ചൂട് മലബന്ധം, ക്ഷീണം, ഹീറ്റ് സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കല്‍ അനിവാര്യമാണ്. ഹീറ്റ് സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നവര്‍ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്യണം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ചൂട് തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തുകയോ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ സമീപിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഈ വര്‍ഷം രാജ്യത്ത് സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. 

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News