ഓപ്പറേഷന്‍ സിന്ദൂര്‍: ' പാകിസ്താൻ ലോക രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകി'; വിദേശകാര്യ സെക്രട്ടറി

കേണൽ സോഫിയ ഖുറേഷി, വിങ്ങ് കമാൻഡർ വ്യോമിക സിങ് എന്നിവരായിരുന്നു 'ഓപറേഷന്‍ സിന്ദൂര്‍' തിരിച്ചടിയെ കുറിച്ച് വിശദീകരിച്ചത്

Update: 2025-05-07 08:29 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി:അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.'ജമ്മു കശ്മീരിന്റെ സമാധാനം തകർക്കാനാണ് ശ്രമിച്ചത്. ഭീകരവാദികൾക്കുള്ള ശക്തമായ മറുപടിയാണിത്. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം എത്തിച്ച് വളർത്തുകയാണ് പാകിസ്താന്‍റെ ലക്ഷ്യമെന്നും മിസ്രി പറഞ്ഞു. ഓപറേഷൻ സിന്ദൂർ വിശദീകരിച്ച് സൈന്യം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭീകരവാദികളുടെ താവളം ലക്ഷ്യമിട്ടാണ് ഇന്ത്യൻ മണ്ണിൽ നിന്ന് ആക്രമണം നടത്തിയത്.ഭീകരവാദികൾക്ക് സാമ്പത്തികമായും മറ്റും സഹായം നൽകുന്നവർക്കും മറുപടി നൽകും. ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.പഹൽഗാംഭീകരക്രമണത്തിൽ പാക് ബന്ധം വ്യക്തമായി.ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പാകിസ്താൻ ശ്രമിക്കുന്നത്. ഭീകരവാദികളുടെ സുരക്ഷിത താവളമായി പാകിസ്താൻ മാറി. പഹൽഗാം ആക്രമത്തെ കുറിച്ച് ഒരു വാർത്താക്കുറിപ്പ് മാത്രമാണ് പാകിസ്താൻ പുറത്തിറക്കിയത്..'വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

Advertising
Advertising

'ഓപറേഷന്‍ സിന്ദൂര്‍' തിരിച്ചടിയെ കുറിച്ച് വിശദീകരിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരായിരുന്നു. കേണൽ സോഫിയ ഖുറേഷി, വിങ്ങ് കമാൻഡർ വ്യോമിക സിങ് എന്നിവരും സംയുക്തസേനയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  ഭീകരാക്രമണങ്ങളുടെ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങളോടെയായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്.

മെയ് ഏഴാം തീയതി പുലർച്ചെ ഒരു മണിയോടുകൂടി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന്  ഇന്ത്യ മറുപടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. 'ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികൾ പാകിസ്താൻ ചെയ്യുന്നുണ്ട്.ഈ താവളങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചിടി നൽകിയത്.ജൈഷെ മുഹമ്മദിന്റെ മുസാഭ ബാദിലെ താവളം തകർത്തു..'കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു.

സാറ്റലൈറ്റ് മാപ്പിങ്ങിലൂടെ ഇന്ത്യൻ നീക്കങ്ങളും സൈന്യം വിശദീകരിച്ചു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News