'യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചു': വിമർശനവുമായി കോൺഗ്രസ്‌

ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയിയും ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയച്ച യുഎസ് രീതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി

Update: 2025-02-05 11:26 GMT
Editor : rishad | By : Web Desk

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര- യുഎസ് സൈനിക വിമാനം

ന്യൂഡല്‍ഹി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോണ്‍ഗ്രസ്.

അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന സമയത്ത് ഇന്ത്യക്കാരുടെ കൈകൾ വിലങ്ങുവെച്ച ചിത്രങ്ങൾ കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് സങ്കടമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വ്യക്തമാക്കി.

Advertising
Advertising

'' 2013 ഡിസംബറിൽ അമേരിക്കയിൽ വെച്ച് ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ വിലങ്ങുവെച്ച് നഗ്നയാക്കി ദേഹപരിശോധന നടത്തിയ സംഭവമാണ് ഓര്‍മ വരുന്നത്. അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാത സിങ്, യുഎസ് അംബാസഡർ നാൻസി പവലിനെ കണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. യുപിഎ സർക്കാര്‍ തന്നെ രൂക്ഷമായാണ് ഇതിനെ നേരിട്ടത്. മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ അക്കാലത്ത് ഇന്ത്യ സന്ദർശിച്ച യുഎസ് പ്രതിനിധി സംഘത്തെ (ജോർജ് ഹോൾഡിംഗ്, പീറ്റ് ഓൾസൺ, ഡേവിഡ് ഷ്വെയ്കെർട്ട്, റോബ് വുഡാൽ, മഡലീൻ ബോർഡല്ലോ) കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു''- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പവന്‍ഖേര വ്യക്തമാക്കി. 

2013ലെ സംഭവത്തെക്കുറിച്ച്, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് വിമര്‍ശിച്ചിരുന്നുവെന്നും ഖേര പറഞ്ഞു. ഭക്ഷണവും മദ്യവും ഇറക്കുമതി ചെയ്യുന്നത് ഉൾപ്പെടെ യുഎസ് എംബസിക്ക് നൽകിയിരുന്ന നിരവധി ആനുകൂല്യങ്ങൾ ഇന്ത്യൻ സർക്കാർ പിൻവലിച്ചിരുന്ന കാര്യവും ഖേര ഓര്‍മിപ്പിച്ചു. ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയിയും ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയച്ച യുഎസ് രീതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News