വോട്ടിങ്ങിൽ വ്യാപക ക്രമക്കേട്: അട്ടിമറി ആരോപിച്ച് എഎപി
'കേന്ദ്രമന്ത്രിമാരുടേയും ബിജെപി എംപിമാരുടേയും വീടുകളിൽ വ്യാപകമായി വോട്ട് ചേർത്തു, കേന്ദ്ര ഏജൻസികളെ പോലെ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്ക് ഒപ്പം,
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ആംആദ്മി പാർട്ടി. വോട്ടർപട്ടികയിലടക്കം ബിജെപി വ്യാപക ക്രമക്കേട് നടത്തിയെന്നും കേന്ദ്രമന്ത്രിമാരുടേയും ബിജെപി എംപിമാരുടേയും വീടുകളിൽ വ്യാപകമായി വോട്ട് ചേർത്തെന്നും ആംആദ്മി പാർട്ടി ജനറൽ സെക്രട്ടറി സുധാ ധർമലിംഗം മീഡിയവണിനോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് വോട്ടുണ്ടായിരുന്ന ബിജെപിയുടെ പർവേശ് വർമയുടെ വീട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 32 വോട്ടുകളായി. കെജ്‍രിവാൾ മത്സരിച്ച ന്യൂഡൽഹി മണ്ഡലത്തിൽ നാൽപതിനായിരം വോട്ടുകൾ വെട്ടിമാറ്റി. 5500 വോട്ട് റദ്ദാക്കുകയും 13000 വ്യാജവോട്ടുകൾ ചേർക്കുകയും ചെയ്തു. ചെറിയ അമ്പലത്തിൽ നിന്നും 44 വോട്ടുകൾ ചേർത്തു. ഇത്തരം വോട്ട് അട്ടിമറികൾ ബിജെപി നടത്തിയെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും എഎപി ആരോപിച്ചു. മഹാരാഷ്ട്രയിൽ നടത്തിയ ഓപ്പറേഷൻ താമരയാണ് രാജ്യ തലസ്ഥാനത്തും നടന്നതെന്നും സുധ ധർമലിംഗം അഭിപ്രായപ്പെട്ടു.
നിശബ്ദ പ്രചാരണ വേളയിൽ പോലും ബിജെപി ചട്ടം ലംഘിച്ച് വാഗ്ദാനങ്ങൾ നൽകിയെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും നടപടികൾ ഒന്നുംതന്നെ എടുത്തില്ലെന്നും അവർ പറഞ്ഞു. കേന്ദ്ര ഏജൻസികളെ പോലെ ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്ക് ഒപ്പമാണെന്നും സുധ ആരോപിച്ചു.