മൃതദേഹമല്ല, ‌സംസ്കരിക്കാൻ എത്തിച്ചത് മാനെക്വിൻ; കള്ളി പൊളിഞ്ഞതോടെ ഉപേക്ഷിച്ചോടി യുവാക്കൾ

ചിതയുടെ ആകൃതിയിലും അതിലെ രൂപത്തിന്റെ അനക്കത്തിലും ഘട്ടിലുണ്ടായിരുന്ന ആളുകൾക്ക് സംശയം തോന്നിയതോടെ ചിത പരിശോധിക്കുകയായിരുന്നു

Update: 2025-11-28 14:29 GMT

ഹാപൂർ: ഉത്തർപ്രദേശിലെ ഗർമുക്തേശ്വറിൽ ശവസംസ്‌കാരത്തിനായെത്തിച്ചത് ഡിസ്‌പ്ലേ മാനെക്വിനെന്ന് ആരോപണം. ഒരു സംഘം യുവാക്കളുടെ നേതൃത്വത്തിൽ നടത്തിയ ശവസംസ്‌കാര ചടങ്ങിനിടെ സംശയം തോന്നിയ നാട്ടുകാരുടെ പരിശോധനയിലാണ് ശവസംസ്‌കാരത്തിനായെത്തിച്ചത് മനുഷ്യന്റെ മൃതശരീരമല്ലെന്ന് കണ്ടെത്തിയത്.

നാലു യുവാക്കൾ ചേർന്ന് അന്ത്യകർമങ്ങൾക്കായി എത്തിച്ച മൃതദേഹത്തിന്റെ ചിതയിൽ നിന്ന് ഉയർന്ന തീജ്വാലകൾക്കിടയിൽ അസ്വാഭാവികത തോന്നിയ നാട്ടുകാർ തീയണച്ച് പരിശോധിച്ചപ്പോഴാണ് വിവരമറിഞ്ഞത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി.

Advertising
Advertising

റിപ്പോർട്ടുകൾ പ്രകാരം, നാല് യുവാക്കളാണ് ഡൽഹിയിൽ നിന്ന് ബ്രജ്ഘട്ടിലെത്തിയത്. ബന്ധുവിന്റെ അന്ത്യകർമ്മങ്ങൾ നടത്താനെത്തിയവരെന്നാണ് അവർ സ്വയം പരിചയപ്പെടുത്തിയത്. അവർ തന്നെയാണ് ചടങ്ങുകൾ പൂർത്തിയാക്കി ചിതക്ക് തീകൊളുത്തിയത്. എന്നാൽ ചിതയുടെ ആകൃതിയിലും അതിലെ രൂപത്തിന്റെ അനക്കത്തിലും ഘട്ടിലുണ്ടായിരുന്ന ആളുകൾക്ക് സംശയം തോന്നിയതോടെ ചിത പരിശോധിക്കുകയായിരുന്നു.

നാട്ടുകാർ ഉടൻ തന്നെ ചിത അണയ്ക്കുകയും മാനെക്വിൻ പുറത്തെടുക്കുകയും ചെയ്തു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ പ്രകോപിതരായി. ബഹളത്തിനിടയിൽ നാല് യുവാക്കളിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ബാക്കിയുള്ള രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

യഥാർഥ മൃതദേഹവുമായി ബ്രജ്ഘട്ടിൽ എത്താൻ പൊലീസ് അനുവദിക്കാതിരുന്നതാണ് ഇത്തരത്തിൽ ചടങ്ങുകൾ ചെയ്യാൻ കാരണമെന്നാണ് കുടുംബത്തിന്റെ വിശദീകരണം. സംഭവത്തിൽ അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവാക്കൾ കൃത്യമായ മറുപടി നൽകുന്നില്ലെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നത് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News