അസം ധോൽപൂർ പൊലീസ് വെടിവെപ്പ്;ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

കുടിയൊഴിപ്പിക്കലിൽ നിന്ന് പിന്മാറില്ലെന്നും അസം സർക്കാർ അറിയിച്ചു.

Update: 2021-09-24 05:58 GMT
Editor : Midhun P | By : Web Desk
Advertising

അസം ധോൽപൂർ കുടിയൊഴിപ്പിക്കലിനിടയിലുണ്ടായ പൊലീസ് വെടിവെപ്പിൽ അസം സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടയാളെ മർദ്ദിച്ച ഫോട്ടോഗ്രാഫറെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പൊലീസ് വെടിവെപ്പുണ്ടായത്.

വെടിവെപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

1300 ഏക്കറോളം സർക്കാർ ഭൂമി അനധികൃതമായി കൈയ്യേറിയിട്ടുണ്ടെന്നും അതിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നും അസം സർക്കാർ അറിയിച്ചു. എന്നാൽ പൊലീസ് നടപടിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും സർക്കാർ പറഞ്ഞു.

അസമിൽ നടന്നത് ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയെന്ന് സിപിഎം ആരോപിച്ചു. വർഷങ്ങളായി ധോല്‍പൂരില്‍ കഴിഞ്ഞവരെയാണ് ഒഴിപ്പിച്ചത് .സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും  പൊലീസുകാർക്കെതിരെ നടപടി വേണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു.

പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ്, എഐയുഡിഎഫ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്നാണ് ജുഡീഷ്യൽ അന്വേഷണം ്പ്രഖ്യാപിച്ചത്.

പൊലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ അഴിഞ്ഞാടുന്നതിന്റെ വിഡിയോ അസം എംഎല്‍എയായ അഷ്റഫുല്‍ ഹുസൈന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെ പൊലീസ് വെടിവെക്കുകയായിരുന്നു. വെടിയേറ്റു നിലത്തു വീണയാളെ പൊലീസ് വളഞ്ഞിട്ടു മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍പോയന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് ഇവിടെ നിന്നു മാറിയത്.




Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News