'മത്സ്യം കഴിക്കുന്ന തേജസ്വി സൂര്യ'; ആളുമാറി സ്വന്തം പാർട്ടിയിലെ നേതാവിനെതിരെ കങ്കണ റണാവത്ത്

ആര്‍.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണ് പേരുമാറി സ്വന്തം നേതാവിനെതിരെയായത്.

Update: 2024-05-05 14:02 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍‌ഹി: പാര്‍ട്ടി നേതാവിന്റെ പേരുമാറ്റിപ്പറഞ്ഞ് ഹിമാചലിലെ മാണ്ഡിയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍  മത്സരിക്കുന്ന നടി കങ്കണ റണാവത്ത്. ആര്‍.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണ് പേരുമാറി സ്വന്തം നേതാവിനെതിരെയായത്. 

തേജസ്വി യാദവിന് പകരം ബെംഗളൂരു സൗത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും യുവമോര്‍ച്ച മുന്‍ ദേശീയ അധ്യക്ഷനും ബി.ജെ.പിയുടെ തീപ്പൊരു നേതാവുമായ തേജസ്വി സൂര്യയുടെ പേരായിരുന്നു കങ്കണ പ്രസംഗത്തില്‍ പറഞ്ഞത്. കങ്കണയുടെ നാക്കുപിഴയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

'പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാര്‍ട്ടിയുണ്ട്. എവിടെയാണ് പോകേണ്ടതെന്ന് അവര്‍ക്കുതന്നെ അറിയില്ല. അത് ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന രാഹുല്‍ഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം കഴിക്കുകയുംചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ', എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍. തേജസ്വി യാദവ് നവരാത്രി ദിവസങ്ങളില്‍ മീന്‍ കഴിച്ചെന്ന ആരോപണവുമായി ബി.ജെ.പി. നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണ വിമര്‍ശനം ഉന്നയിച്ചത്. 

തിരക്കേറിയ പ്രചാരണത്തിനു ശേഷം വറുത്ത മത്സ്യം കഴിക്കുന്ന വീഡിയോ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് തേജസ്വി യാദവ് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഈ വിഡിയോയുടെ ചുവടുപിടിച്ചാണ് കങ്കണ തേജസ്വിക്കും രാഹുലിനുമെതിരെ വിമര്‍ശനമുന്നയിച്ചത്. കങ്കണയുടെ വീഡിയോ പങ്കുവെച്ച് പരിഹാസവുമായി തേജസ്വി യാദവ് രംഗത്തെത്തി. 'ഇതേതാണീ സ്ത്രീ'യെന്നായിരുന്നു തേജസ്വിയുടെ ചോദ്യം. വന്‍ ട്രോളുകളാണ് കങ്കണക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News