40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ പിടിയിൽ

ഓഫീസിൽ നടത്തിയ പരിശോധനയിൽ 1.7 കോടി രൂപ കണ്ടെത്തിയെന്നും ലോകായുക്ത ഉദ്യോഗസ്ഥൻ പറഞ്ഞു

Update: 2023-03-03 01:45 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: കർണാടകയിലെ ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് പിടിയിലായി. ബി.ജെ.പി എംഎൽഎ മഡൽ വീരുപാക്ഷപ്പയുടെ മകൻ പ്രശാന്ത് മഡലാണ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസിന്റെ കൈയ്യിൽ കുടുങ്ങിയത്.

ഇന്നലെ വൈകിട്ട് ബംഗളൂരു ക്രസന്റ് റോഡിലുള്ള എംഎൽഎയുടെ ഓഫീസിൽവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിന്റെ (ബിഡബ്ല്യുഎസ്എസ്ബി) ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത്  കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസിൽ വെച്ചാണ് പിടികൂടിയത്. ദാവൻഗെരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള എംഎൽഎയായ വിരൂപാക്ഷപ്പയാണ് കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ചെയർമാൻ. സോപ്പും മറ്റ് ഡിറ്റർജന്റുകളും നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത്പി ടിയിലായത്.

കൈക്കൂലിയായി കിട്ടിയ പണം പൊലീസ് പിടിച്ചെടുത്തു. പ്രശാന്തിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ 1.7 കോടി രൂപ കണ്ടെത്തിയെന്നും ലോകായുക്ത ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ പണത്തിന്റെ ഉറവിടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് മഡൽ വിരൂപാക്ഷ പ്രതികരിച്ചു.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News