ഞങ്ങൾ രണ്ട് പിടികിട്ടാപ്പുള്ളികളാണ്: ഇന്ത്യയെ പരിഹസിച്ച് വിജയ് മല്യക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ലളിത് മോദി

വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ഇന്ത്യയെ പരസ്യമായി പരിഹസിച്ചത്

Update: 2025-12-25 17:44 GMT

ലണ്ടൻ: ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതികളായി രാജ്യം വിട്ട ലളിത് മോദിയും വിജയ് മല്യയും വീണ്ടും വാർത്തകളിൽ. വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ഇന്ത്യയെ പരസ്യമായി പരിഹസിച്ചത്. ലണ്ടനിൽ നടന്ന ആഘോഷത്തിന്റെ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

'ഞങ്ങൾ രണ്ട് പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ' എന്ന് വീഡിയോയിൽ ലളിത് മോദി പറയുന്നത് കേൾക്കാം. ഇതിനു പുറമെ, 'ഇന്റർനെറ്റിന് ആഘോഷിക്കാൻ ഞാൻ ചിലത് നൽകട്ടെ, മറ്റുള്ളവർക്ക് അസൂയ തോന്നാൻ വേണ്ടി ഇത് പങ്കുവെക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. ഇന്ത്യൻ നിയമവ്യവസ്ഥയെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇരുവരുടെയും പെരുമാറ്റമെന്നാണ് സാമൂഹമാധ്യമത്തിലുയരുന്ന വിമർശനം. വിവാദമായതിന് പിന്നാലെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

Advertising
Advertising

2010-ൽ ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്നാണ് ലളിത് മോദി ഇന്ത്യ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ ഇഡി ഇയാൾക്കെതിരെ അന്വേഷണം നടത്തിവരികയാണ്. കിങ് ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിജയ് മല്യ 2016-ലാണ് രാജ്യം വിട്ടത്. കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം, എന്ന് ഇന്ത്യയിലേക്ക് തിരികെ വരുമെന്ന് വിജയ് മല്യയോട് ബോംബെ ഹൈക്കോടതി ആരാഞ്ഞിരുന്നു. തിരികെ വരാതെ സാമ്പത്തിക തട്ടിപ്പ് കേസിലെ ഇദ്ദേഹത്തിന്റെ ഹരജികൾ പരിഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇരുവരുടെയും പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News