'പരിക്കേറ്റ സഹപാഠിയെ തിരിഞ്ഞുനോക്കിയില്ല'; 20 കിലോമീറ്റർ നടന്ന് കലക്ടര്‍ക്ക് പരാതി നല്‍കി വിദ്യാര്‍ഥികള്‍

150 ഓളം വിദ്യാർഥികളാണ് കലക്ടറുടെ ഓഫീസിലെത്തിയത്

Update: 2023-07-26 06:16 GMT
Editor : Lissy P | By : Web Desk
Advertising

ഇൻഡോർ: മധ്യപ്രദേശിലെ സർക്കാർ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ സ്‌കൂളിനെതിരെ പരാതി നൽകാൻ വിദ്യാർഥികൾ 20 കിലോമീറ്റർ നടന്ന് കലക്ടറുടെ ഓഫീസിലെത്തി. 150 ഓളം വിദ്യാർഥികളാണ് ഇൻഡോർ കലക്ടറുടെ ഓഫീസിലെത്തിയത്.

സംസ്ഥാന സർക്കാർ 'സെന്റർ ഓഫ് എക്സലൻസ്' പദവി നൽകിയ മാറോഡ് ഗ്രാമത്തിലെ ജ്ഞാനോദയ റെസിഡൻഷ്യൽ സ്‌കൂളിനെതിരെയാണ് പരാതി. സ്‌കൂളിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ വിദ്യാർഥിയുടെ ചികിത്സയ്ക്ക് ധനസഹായം നൽകാൻ അധികൃതർ വിസമ്മതിച്ചെന്നാണ് വിദ്യാർഥികളുടെ പ്രധാന പരാതി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ മെഡിക്കൽ ബില്ലിനായി 19,000 രൂപ സമാഹരിച്ചതായും വിദ്യാർഥികൾ അവകാശപ്പെട്ടു. എന്നിട്ടും സ്‌കൂൾ അധികൃതർ സഹായം നൽകിയില്ലെന്നും ഇവർ പറയുന്നു.

വിദ്യാർഥികളുടെ പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഇൻഡോർ കലക്ടർ ഇളയരാജ ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നടന്നെത്തിയ വിദ്യാർഥികൾ രണ്ടുപേർ ബോധരഹിതരായെന്നും റിപ്പോർട്ടുകളുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News