മതപരിവർത്തന നിരോധന നിയമവുമായി മഹാരാഷ്ട്ര ; അനധികൃത ക്രിസ്ത്യൻ പള്ളികളെക്കുറിച്ച് അന്വേഷിക്കും
ധൂലെ, നന്ദർബാർ ജില്ലകളിലെ അനധികൃത പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് എംഎൽഎ അനുപ് അഗര്‍വാൾ ചൂണ്ടിക്കാട്ടിയിരുന്നു
മുംബൈ: പ്രലോഭനങ്ങളിലൂടെയോ നിർബന്ധത്തിലൂടെയോ നടത്തുന്ന മതപരിവർത്തനങ്ങൾ(പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങൾക്കിടയിൽ) തടയുന്നതിനായി കർശനമായ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങളെക്കുറിച്ച് എംഎൽഎമാർ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ചുകൊണ്ട് ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയിൽ റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് ഇക്കാര്യം അറിയിച്ചത്.
ധൂലെ, നന്ദർബാർ ജില്ലകളിലെ അനധികൃത പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് എംഎൽഎ അനുപ് അഗര്‍വാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിർമാണങ്ങളെക്കുറിച്ച് ഡിവിഷണൽ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് മന്ത്രി ബവൻകുലെ സഭയ്ക്ക് ഉറപ്പ് നൽകി.അന്വേഷണം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ അനധികൃത പള്ളി നിർമിതികൾ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിലെ കാലതാമസത്തിൽ എംഎൽഎ അതുൽ ഭട്ഖൽക്കർ ആശങ്ക പ്രകടിപ്പിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങളിൽ ഭൂരിഭാഗവും നിര്‍ബന്ധിതമോ ലവ് ജിഹാദോ എന്ന പേരിലോ ആണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയതുപോലുള്ള കർശനമായ മതപരിവർത്തന വിരുദ്ധ നിയമം സംസ്ഥാനം എപ്പോഴാണ് കൊണ്ടുവരുന്നതെന്ന് ഭട്ഖൽക്കർ ചോദിച്ചു.അനധികൃത നിർമാണങ്ങൾ ഉടനടി പൊളിച്ചുമാറ്റുമെന്നും ശക്തമായ മതപരിവർത്തന വിരുദ്ധ നിയമം തയ്യാറാക്കുന്നതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചർച്ച നടത്തുമെന്നും ബവൻകുലെ മറുപടി നൽകി.
മതപരിവർത്തനം ധൂലെയിലും നന്ദുർബാറിലും മാത്രമല്ല, മറ്റ് ഗോത്ര ആധിപത്യ പ്രദേശങ്ങളിലും നടക്കുന്നുണ്ടെന്നും ഇത് ഭിൽ, പോഹ്‌റ ഗോത്രങ്ങൾ പോലുള്ള സമൂഹങ്ങളെ ബാധിക്കുന്നുണ്ടെന്നും എംഎൽഎ സഞ്ജയ് കുട്ടെ ചൂണ്ടിക്കാട്ടി. മതം മാറുന്ന ആദിവാസികൾക്ക് ഇനി പട്ടികവർഗക്കാർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതം മാറിയ ആദിവാസികൾ പരമ്പരാഗത രീതികൾ പിന്തുടരുന്നത് തുടർന്നാൽ, അത്തരം ആനുകൂല്യങ്ങൾക്കുള്ള അവരുടെ യോഗ്യത പുനഃപരിശോധിക്കണമെന്നും കുട്ടെ നിർദേശിച്ചു.
മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഗോത്ര വികസന വകുപ്പ് സംസ്ഥാനവ്യാപകമായി ശേഖരിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗോത്ര വികസന മന്ത്രി അശോക് ഉയ്കെ നിയമസഭയിൽ ഉറപ്പ് നൽകി.പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഒരു സർവേ വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.കഴിഞ്ഞ വർഷം 1,515 സംഘടനകൾക്ക് വിദേശത്ത് നിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അവയിൽ ചിലത് പള്ളി നിർമാണത്തിനായി ഉപയോഗിച്ചുവെന്നും എംഎൽഎ സുധീർ മുൻഗന്തിവാർ പറഞ്ഞു. ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1947-ൽ 84.1% ആയിരുന്നത് ഇന്ന് 79.8% ആയി കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി - ഈ പ്രവണത മഹാരാഷ്ട്രയിലും പ്രതിഫലിക്കുന്നുവെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.