സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി മഹുവ മൊയ്ത്ര

വ്യാഴാഴ്ച മഹുവയ്ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു

Update: 2024-03-24 12:38 GMT
Editor : Shaheer | By : Web Desk

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനം, മഹുവ മൊയ്ത്ര

Advertising

ന്യൂഡൽഹി: സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി മഹുവ മൊയ്ത്ര. ചോദ്യത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം മഹുവയുടെ ബംഗാളിലെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ നടപടികൾക്ക് മാർഗരേഖ വേണമെന്ന് അവർ പരാതിയിൽ ആവശ്യപ്പെട്ടു. സ്ഥാനാർഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും മഹുവ ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജൻസികളുടെ നടപടികൾക്കിടെയായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വസതിയിലും സി.ബി.ഐ എത്തിയത്. വ്യാഴാഴ്ച മഹുവയ്ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ലോക്പാൽ നിർദേശപ്രകാരമാണു നടപടിയെന്നാണ് റിപ്പോർട്ട്. ബി.ജെ.പി എം.പി നിഷികാന്ത് ദുബേ മഹുവയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ സി.ബി.ഐ നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകൾ വിലയിരുത്തിയ ശേഷമാണ് ലോക്പാൽ നിർദേശമിറക്കിയത്. തൃണമൂൽ നേതാവിനെതിരെ ഉയർന്ന ആരോപണങ്ങൾ ആറു മാസത്തിനിടെ സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ ദുബൈ കേന്ദ്രമായുള്ള വ്യവസായിയായ ദർശൻ ഹീരനന്ദാനിയിൽനിന്നു പണവും പാരിതോഷികങ്ങളും സ്വീകരിച്ചെന്നാണ് ആരോപണം. ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ചോദ്യങ്ങളുയർത്താനായിരുന്നു ആവശ്യമെന്നാണ് റിപ്പോർട്ട്. ആരോപണങ്ങൾ മഹുവ ശക്തമായി നിഷേധിച്ചിരുന്നു.

ചോദ്യത്തിന് കോഴ ആരോപണത്തിനു പിന്നാലെ കഴിഞ്ഞ ഡിസംബറിൽ മഹുവയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയിരുന്നു. നടപടിക്കെതിരെ അവർ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണയും സിറ്റിങ് സീറ്റായ ബംഗാളിലെ കൃഷ്ണനഗറിൽ മഹുവയെ തന്നെയാണ് തൃണമൂൽ ഇറക്കിയത്.

ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ചന്ദ്രനാഥ് സിൻഹയുടെ വസതിയിൽ ഇ.ഡി റെയ്ഡും നടന്നിരുന്നു. വെള്ളിയാഴ്ചയാണ് ചന്ദ്രനാഥ് സിൻഹയുടെ വസതിയിൽ ഇ.ഡി എത്തിയത്ത്. ഇദ്ദേഹത്തിന്റെ വസതിയിൽനിന്നു 40 ലക്ഷം രൂപ പിടിച്ചെടുത്തതായാണ് ഇ.ഡി പറയുന്നത്. അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിക്കേസിലാണു നടപടി.

Summary: 'CBI actions targeted to hinder my campaign': Mahua Moitra to election commission

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News