'അവരും ഒരു സ്ത്രീയല്ലേ, മുഖ്യമന്ത്രിയായിരിക്കാൻ എന്ത് യോഗ്യതയാണവർക്കുള്ളത്'; മമത ബാനർജിക്കെതിരെ നിർഭയയുടെ അമ്മ

പീഡനത്തിനിരയായി മരിച്ച പെൺകുട്ടി പ്രണയത്തിലായിരുന്നെന്നും അത് ബലാത്സംഗമല്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം

Update: 2022-04-12 09:54 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം.ഡൽഹിയിൽ കൂട്ട ബലാംത്സഗത്തിന് ഇരയായി മരിച്ച നിർഭയയുടെ അമ്മ ആശാദേവി  മമതക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

പീഡനത്തിന് ഇരയായി മരിക്കേണ്ടി വന്ന ഒരു ഇരയെ കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ പറയുകയാണെങ്കിൽ അവർ മുഖ്യമന്ത്രി സ്ഥാനം അർഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു.ഒരു സ്ത്രീയെന്ന നിലയിൽ അവരുടെ ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നത് അവർ ഇരിക്കുന്ന സ്ഥാനത്തിന് ചേരുന്നതല്ലെന്നും നിർഭയയുടെ അമ്മ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പതിനാലുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം മൂലം മരിച്ചുവെന്ന് അവർ പറയുന്ന കഥയെ നിങ്ങൾ ബലാത്സംഗം എന്ന് വിളിക്കുമോ? അവൾ ഗർഭിണിയായിരുന്നോ അതോ പ്രണയബന്ധം ഉണ്ടായിരുന്നോ? അവർ അന്വേഷിച്ചിട്ടുണ്ടോ? എന്നായിരുന്നു മമത കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആ പെൺകുട്ടിക്ക് ആൺകുട്ടിയുമായി പ്രണയബന്ധമായിരുന്നുവെന്നും വീട്ടുകാർക്ക് അക്കാര്യം അറിയാമായിരുന്നുവെന്നും മമത ബാനർജി പറഞ്ഞിരുന്നു. അവർ പരസ്പരം ബന്ധപ്പെടാൻ തീരുമാനിച്ചാൽ നമുക്കെങ്ങനെ തടയാനാകും, ലവ് ജിഹാദ് എന്ന് പറഞ്ഞ് നടപടിയെടുക്കാൻ ഇത് യുപിയല്ലെന്നും ഇത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നുമായിരുന്നു മമത പറഞ്ഞത്.

നാദിയ ജില്ലയിലെ ഹൻസ്ഖാലിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ജന്മദിന പാർട്ടിക്കിടെയാണ് കൂട്ടബലാത്സംഗത്തിനിരയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.. പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി അന്നു തന്നെ മരിച്ചിരുന്നു. ഗജ്ന ഗ്രാമ പഞ്ചായത്തിലെ തൃണമൂൽ അംഗവും പാർട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമർ ഗോലയുടെ മകൻ ബ്രജ്ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപിക്കുന്നത്.

മമതയുടെ പരമാർശത്തിനെതിരെ മരിച്ച പെൺകുട്ടിയുടെ പിതാവും രംഗത്തെത്തിയിട്ടുണ്ട്. 'എന്റെ മകൾ ഗർഭിണിയാണെന്ന് ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുക? എനിക്ക് നീതിവേണമെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ ഉൾപ്പെട്ടവർ ശിക്ഷിക്കപ്പെടണം സമർ ഗോലയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ദഹിപ്പിച്ചതെന്നും ഇരയുടെ കുടുംബം ആരോപിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News