ലഖിംപൂര്‍ ഖേരിയുടെ പേരുപറഞ്ഞ് ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് കേന്ദ്രമന്ത്രി: അഞ്ച് പേര്‍ അറസ്റ്റില്‍

ലഖിംപൂർ ഖേരിയിലെ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു മന്ത്രിയുടെ പരാതി.

Update: 2021-12-24 10:17 GMT

തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ലഖിംപൂർ ഖേരിയിലെ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു മന്ത്രിയുടെ പരാതി.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രിയില്‍ നിന്ന് കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് പരാതി. ഡിസംബര്‍ 17നാണ് മന്ത്രിക്ക് കോള്‍ വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരെ നോയിഡയില്‍ നിന്നും ഒരാളെ ഡല്‍ഹിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

Advertising
Advertising

മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം നടന്നത് ഒക്ടോബര്‍ 3നാണ്. സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്ര ജയിലിലാണ്. സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നു എന്നാണ് ആശിഷ് മിശ്ര അവകാശപ്പെട്ടത്. എന്നാല്‍ സാക്ഷിമൊഴി ആശിഷ് മിശ്രയ്ക്ക് എതിരാണ്. ലഖിംപൂര്‍ സംഭവം ആസൂത്രിതമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാലെ സുതാര്യമായ വിചാരണ നടക്കണമെങ്കില്‍ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെയാണ് തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് മന്ത്രി പരാതി നല്‍കിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News