രണ്ടു മക്കളെ ശ്വാസം മുട്ടിച്ചുകൊന്നു; വിവരം പൊലീസിൽ അറിയിച്ച് അമ്മ

കുട്ടികളോട് മോശമായി പെരുമാറിയതിന് ഭർത്താവിനെതിരെ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു

Update: 2024-04-10 11:36 GMT
Editor : Lissy P | By : Web Desk
Advertising

ഹൈദരാബാദ്: രണ്ടു മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന യുവതി അറസ്റ്റിൽ. ഏഴ് വയസുള്ള മകനെയും ഒമ്പത് വയസുള്ള മകളെയും കൊലപ്പെടുത്തിയ ഗംഗാദേവി എന്ന യുവതിയാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്. കൊലപാതക ശേഷം ഈ വിവരം യുവതി തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. മക്കളെ കൊന്നശേഷം ജീവനൊടുക്കാനായിരുന്നു താൻ ഉദ്ദേശിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ഗംഗാദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളോട് മോശമായി പെരുമാറിയതിന് ഭർത്താവിനെതിരെ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്ത് ജയിലടക്കുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് യുവതി പൊലീസിനെ വിളിച്ച് കൊലപാതക വിവരം പറയുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.

എന്നാൽ കുട്ടികളെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു ഗംഗാദേവിയെന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്നെന്നും ഇതിൽ അസ്വസ്ഥയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News