'ആധുനിക കാലത്തെ അടിമത്തം': കർണാടകയുടെ 10 മണിക്കൂർ ജോലി നിർദേശത്തിനെതിരെ പ്രതിഷേധം
നിർദ്ദിഷ്ട ഭേദഗതികൾ ഓവർടൈം ജോലിയുടെ മൂന്ന് മാസത്തെ പരിധി 50 മണിക്കൂറിൽ നിന്ന് 144 മണിക്കൂറായി ഉയർത്തും
ബെംഗളൂരു: കര്‍ണാടകയിൽ ജോലിസമയം പത്ത് മണിക്കൂറായി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒരു ദിവസത്തെ പരമാവധി ജോലി സമയം ഒമ്പതില്‍ നിന്ന് 10 മണിക്കൂറായി ഉയര്‍ത്താനും 10ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനുമായാണ് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.നിർദ്ദിഷ്ട ഭേദഗതികൾ ഓവർടൈം ജോലിയുടെ മൂന്ന് മാസത്തെ പരിധി 50 മണിക്കൂറിൽ നിന്ന് 144 മണിക്കൂറായി ഉയർത്തും.
ഐടി, സേവന മേഖലകളിലെ ബിസിനസ് പ്രവർത്തനങ്ങൾ ലഘൂകരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നതെങ്കിലും, തൊഴിലാളി യൂണിയനുകളിൽ നിന്നും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്നും ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ആധുനിക കാലത്തെ അടിമത്തം എന്നാണ് ട്രേഡ് യൂണിയനുകൾ വിശേഷിപ്പിച്ചത്. കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച സംസ്ഥാന തൊഴിൽ വകുപ്പ് വ്യവസായ പ്രതിനിധികളുമായും യൂണിയൻ നേതാക്കളുമായും യോഗം ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ, ഐടി മേഖലയിലെ ജീവനക്കാർ ഒരുമിച്ച് നിൽക്കാനും മാറ്റത്തിനെതിരെ തിരിച്ചടിക്കാനും യൂണിയൻ അഭ്യർത്ഥിച്ചു, ഇത് തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നൽകി. കെഐടിയു നേതാക്കളായ സുഹാസ് അഡിഗയും ലെനിൽ ബാബുവും യോഗത്തിൽ പങ്കെടുത്തു.
ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂര്‍ത്തിയുടെ വിവാദമായ പഴയൊരു പരാമര്‍ശത്തെ സോഷ്യൽമീഡിയ വീണ്ടും കുത്തിപ്പൊക്കുകയും ചെയ്തു. ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നായിരുന്നു നാരായണമൂർത്തിയുടെ നിര്‍ദേശം. "നാരായണ മൂർത്തിയുടെ ദീർഘകാല സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി," ഒരു ഉപയോക്താവ് പരിഹസിച്ചു. "കർണാടക സർക്കാർ അവയെ നാരായണ മൂർത്തി അവേഴ്‌സ് എന്ന് വിളിക്കണം" എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.
1961ലെ കര്‍ണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരം ഒരു ദിവസത്തെ പരമാവധി ജോലി സമയം ഒന്‍പത് മണിക്കൂറാണ്. ഓവര്‍ ടൈം പത്ത് മണിക്കൂറില്‍ കൂടരുതെന്നും നിയമത്തില്‍ നിര്‍ദേശിക്കുന്നു.നിര്‍ദിഷ്ട മാറ്റങ്ങളിലൂടെ ഒരു ദിവസത്തെ പരമാവധി ജോലി സമയം പത്ത് മണിക്കൂറായും പരമാവധി ഓവര്‍ടൈം ഒരു ദിവസം 12 മണിക്കൂറായും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Karnataka govt is proposing to extend working hours to 12 hours for IT sector.
— Ray Stings (@Purba_Ray) June 18, 2025
They should call it Narayan Murthy hours