Writer - അൻഫസ് കൊണ്ടോട്ടി
anfas123
ഭോപാല്‍: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി നവ്‌ജോത് കൗര്‍. 500 കോടി രൂപ സ്യൂട്ട്‌കേസിലാക്കി നല്‍കുന്നവരെ മാത്രമാണ് പാര്‍ട്ടി മുഖ്യമന്ത്രിയാക്കുകയെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.
'രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ തന്റെ ഭര്‍ത്താവ് നവ്‌ജോത് സിങ് സിദ്ദു തയ്യാറായിരുന്നു. എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ട പണം നല്‍കാന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ ചവിട്ടിത്താഴ്ത്തി. 500 കോടിയുടെ സ്യൂട്ട്‌കേസ് കൈമാറുന്ന ആരെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കും'. കൗര്‍ ആരോപിച്ചു.
പഞ്ചാബിന്റെ വികസനത്തിനും നവീകരണത്തിനുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി സിദ്ദുവിനെ അവരോധിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ അദ്ദേഹം തയ്യാറാണ്. അല്ലാത്തപക്ഷം, രാഷ്ട്രീയജീവിതത്തിനപ്പുറം ഐപിഎല്‍ കമന്ററിയിലൂടെയും മറ്റ് വഴികളിലൂടെയും അദ്ദേഹം സമ്പാദിക്കുന്നുണ്ടെന്നും നവ്‌ജോത് കൗര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തെ അതിവേഗത്തിൽ ഏറ്റെടുത്തിരിക്കുകയാണ് ബിജെപി. സ്യൂട്ട്‌കേസില്‍ സ്വീകരിക്കുന്ന കോടിക്കണക്കിന് രൂപ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ആഡംബരജീവിതത്തിനുള്ള ചെലവാണെന്നായിരുന്നു ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരിയുടെ വിമര്‍ശനം. പഞ്ചാബ് മുന്‍മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ 350 കോടി രൂപ കൈമാറിയിട്ടുള്ളതായി തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് ബിജെപി നേതാവ് സുനില്‍ ജാഖറും പ്രതികരിച്ചു. സംഭവത്തില്‍ ആംആദ്മി സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.