'നെഹ്‌റു പൊതു ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നു,എന്നാല്‍ സർദാർ വല്ലഭായ് പട്ടേൽ അതിനെ എതിര്‍ത്തു'; മന്ത്രി രാജ്‌നാഥ് സിംഗ്

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാർ ഒരു രൂപ പോലും നൽകിയില്ലെന്നും മുഴുവൻ ചെലവും രാജ്യത്തെ ജനങ്ങളാണ് വഹിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു

Update: 2025-12-03 02:20 GMT
Editor : Lissy P | By : Web Desk

വഡോദര: മുന്‍ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പൊതു ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ സർദാർ വല്ലഭായ് പട്ടേൽ അതിനെ എതിര്‍ത്തുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പട്ടേലിന്റെ മരണശേഷം സ്മാരകം പണിയുന്നതിനായി സാധാരണക്കാർ സ്വരൂപിക്കുന്ന ഫണ്ട് കിണറുകളും റോഡുകളും നിർമ്മിക്കാൻ വിനിയോഗിക്കണമെന്ന് നെഹ്‌റു നിർദ്ദേശിച്ചതായും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.

സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വഡോദരയ്ക്കടുത്തുള്ള സാധ്‌ലി ഗ്രാമത്തിൽ നടന്ന 'യൂണിറ്റി മാർച്ചിന്റെ' ഭാഗമായി നടന്ന  സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

Advertising
Advertising

"പൊതു ഫണ്ട് ഉപയോഗിച്ച് അയോധ്യയിൽ ബാബരി മസ്ജിദ് നിർമ്മിക്കാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആഗ്രഹിച്ചിരുന്നു. ആരെങ്കിലും ഈ നിർദ്ദേശത്തെ എതിർത്തിട്ടുണ്ടെങ്കിൽ, അത് ഒരു ഗുജറാത്തി അമ്മയ്ക്ക് ജനിച്ച സർദാർ വല്ലഭായ് പട്ടേലായിരുന്നു. പൊതു ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് നിർമ്മിക്കാൻ അദ്ദേഹം അനുവദിച്ചില്ല," സിംഗ് പറഞ്ഞു.

''ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വിഷയം നെഹ്‌റു ഉന്നയിച്ചപ്പോൾ, ക്ഷേത്രം വ്യത്യസ്തമായ കാര്യമാണെന്ന് പട്ടേൽ പറഞ്ഞു.  ക്ഷേത്ര നവീകരണത്തിന് ആവശ്യമായ 30 ലക്ഷം രൂപ സാധാരണക്കാർ സംഭാവന ചെയ്തതാണെന്നും പട്ടേല്‍ പറഞ്ഞു.തുടര്‍ന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്യും.  സർക്കാരിന്റെ പണത്തിൽ നിന്ന് ഒരു പൈസ പോലും സോമനാഥ ക്ഷേത്ര നവീകരണത്തിന് ഉപയോഗിച്ചിട്ടില്ല.  അതുപോലെ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാർ ഒരു രൂപ പോലും നൽകിയില്ല. മുഴുവൻ ചെലവും രാജ്യത്തെ ജനങ്ങളാണ് വഹിച്ചത്. ഇതിനെയാണ് യഥാർത്ഥ മതേതരത്വം എന്ന് വിളിക്കുന്നത്," മന്ത്രി പറഞ്ഞു.

സർദാർ പട്ടേലിന് പ്രധാനമന്ത്രിയാകാമായിരുന്നുവെന്നും എന്നാൽ തന്റെ കരിയറിൽ അങ്ങനെയൊരു പദവി അദ്ദേഹം ആഗ്രഹിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നെഹ്‌റുവുമായി പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, മഹാത്മാഗാന്ധിക്ക് ഒരു വാഗ്ദാനം നൽകിയതിനാലാണ് അദ്ദേഹം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതെന്ന് പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

'ചരിത്രത്തിന്റെ ഏടുകളിൽ തിളങ്ങുന്ന നക്ഷത്രമായി പട്ടേലിനെ പുനഃസ്ഥാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക പങ്കാണ്, പട്ടേലിന്റെ പാരമ്പര്യം മറച്ചുവെക്കാനും മായ്ച്ചുകളയാനും "ചിലർ" ശ്രമിച്ചുവെങ്കിലും ബിജെപി അധികാരത്തിൽ വരുന്നതുവരെ അവർ വിജയിച്ചില്ല. പട്ടേൽ മരിച്ചതിനുശേഷം, സാധാരണക്കാർ അദ്ദേഹത്തിന് ഒരു സ്മാരകം പണിയാൻ ഫണ്ട് ശേഖരിച്ചു, എന്നാൽ ഇക്കാര്യം നെഹ്റു അറിഞ്ഞപ്പോള്‍  പട്ടേൽ കർഷകരുടെ നേതാവാണെന്നും അതിനാൽ ഈ പണം ഗ്രാമത്തിൽ കിണറുകളും റോഡുകളും നിർമ്മിക്കുന്നതിനായി ചെലവഴിക്കണമെന്നും നെഹ്റു പറഞ്ഞു. എന്തൊരു പ്രഹസനമാണ്... കിണറുകളും റോഡുകളും നിർമ്മിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനായി സ്മാരക ഫണ്ട് ഉപയോഗിക്കണമെന്ന നിർദ്ദേശം അസംബന്ധമായിരുന്നു. പട്ടേലിന്റെ മഹത്തായ പാരമ്പര്യത്തെ മറച്ചുവെക്കാനും അടിച്ചമർത്താനും അന്നത്തെ സർക്കാർ ആഗ്രഹിച്ചിരുന്നു എന്നതിന്റെ സൂചനയാണിത്'.മന്ത്രി പറഞ്ഞു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News