ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ്: അന്വേഷണം എൻ.ഐ.എക്ക് കൈമാറി

സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

Update: 2024-03-04 04:48 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎക്ക്) കൈമാറി. കേന്ദ്ര ആഭ്യന്തരവകുപ്പാണ് കേസ് കൈമാറിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഈസ്റ്റ് ബെംഗളൂരുവില്‍ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് തീവ്രത കുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള  സ്‌ഫോടനമെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടന സ്ഥലത്ത് നിന്ന് ടൈമറും ഐ.ഇ.ഡിയുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത്.

Advertising
Advertising

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് കടയില്‍ ബാഗ് വെച്ച് കടന്ന് കളഞ്ഞ പ്രതിയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി മാസ്‌ക്, കണ്ണട, തൊപ്പി എന്നിവ ധരിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, സ്ഫോടക വസ്തു നിയമം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അപകടത്തില്‍ പരിക്ക് പറ്റിയവര്‍ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അന്വേഷണത്തില്‍ സഹകരിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. സ്ഫോടനത്തിന് കാരണമായത് ഇമ്പ്രൂവൈസ്ഡ് സ്ഫോടകവസ്തു ആണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്കൊപ്പം സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സ്ഫോടനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. 'ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം 28-30 വയസ്സുള്ള യുവാവ് കഫേയിലെത്തി. റവ ഇഡ്ഡലി വാങ്ങി, ബാഗ് കഫേയോട് ചേര്‍ന്ന് ഒരു മരത്തിന് സമീപം വെച്ച് പോയി. ഒരു മണിക്കൂറിന് ശേഷം സ്ഫോടനം നടന്നെന്നും ശിവകുമാര്‍ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News