Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ലക്നൗ: കുറ്റകൃത്യങ്ങളോട് സഹിഷ്ണുത കാണിക്കരുതെന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ലാംഗ്ഡയുമായി ഉത്തർപ്രദേശ് പൊലീസ്. ലഖ്‌നൗ, ഷംലി, ആഗ്ര, ഉന്നാവോ, ഝാൻസി, ഗാസിയാബാദ് എന്നീ എട്ട് നഗരങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിച്ചതായി യുപി പൊലീസ്. സ്ഥിരം കുറ്റവാളികൾ, ബലാത്സംഗ പ്രതികൾ, പിടികിട്ടാപ്പുളികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയതെന്ന് യുപി സർക്കാർ അവകാശപ്പെടുന്നു. 'പശുക്കടത്തുകാർ', കവർച്ച കേസിലെ പ്രതികൾ, മോഷണ കേസിലെ പ്രതികൾ എന്നിവരും ഏറ്റുമുട്ടലിൽ ഉൾപെട്ടിട്ടുണ്ട് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു.
2017ൽ യുപി സർക്കാർ 420 ഏറ്റുമുട്ടലിൽ 15 പേരെ കൊല്ലപെടുത്തിയതായും 2018ൽ 32 പേരായി ഉയർന്നതായും വസ്തുതാന്വേഷണ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ദി ഒബ്സർവേർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മിക്ക കേസുകളിലും മൃതദേഹങ്ങളിൽ പീഡനത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും വ്യാജ കുറ്റങ്ങൾ ചുമത്തി പലരെയും അറസ്റ്റ് ചെയ്തതായി കുടുംബങ്ങൾ ആരോപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഭൂരിഭാഗവും അടുത്ത് നിന്ന് ഷൂട്ട് ചെയ്തതാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2017 മുതൽ യോഗി സർക്കാരിന്റെ കീഴിൽ നൂറുകണക്കിന് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ കേസുകളിൽ തുടർഅന്വേഷണമോ തുടർനടപടികളോ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.