നിതീഷ് കുമാർ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി; എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റു

കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്

Update: 2024-01-28 13:40 GMT
Editor : Shaheer | By : Web Desk
Advertising

പാട്‌ന: മണിക്കൂറുകൾ നീണ്ട രാഷ്ട്രീയനാടകത്തിനൊടുവിൽ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. മഹാഗഡ്ഹബന്ധൻ സർക്കാരിനെ വീഴ്ത്തിയ രാഷ്ട്രീയനീക്കത്തിനൊടുവിലാണ് ബിഹാറിൽ എൻ.ഡി.എ സർക്കാർ അധികാരമേൽക്കുന്നത്. പാട്‌നയിൽ നടന്ന ചടങ്ങിൽ നിതീഷിനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

അഞ്ചു മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. ബി.ജെ.പിയിൽനിന്നും ജെ.ഡി.യുവിനിന്നും മൂന്നുപേർ വീതവും എച്ച്.എ.എമ്മിൽനിന്ന് ഒരാളും മന്ത്രിമാരായി അധികാരമേറ്റു. ഇതിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാണ്. പ്രേംകുമാർ, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, സന്തോഷ് കുമാർ, സുമിത് സിങ് എന്നിവരാണ് മറ്റു മന്ത്രിമാർ.

ഇത് ഒൻപതാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നാം തവണയും.

ഇന്നു രാവിലെ 10നായിരുന്നു ജെ.ഡി.യു എം.എൽ.എമാരുടെയും എം.പിമാരുടെയും യോഗത്തിനു പിന്നാലെ നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. പിന്നാലെ ഗവർണറെ കണ്ടു രാജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ബി.ജെ.പി, എച്ച്.എ.എം നേതാക്കളുമായി എത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. 243 അംഗ സഭയിൽ 128 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷ് അവകാശപ്പെടുന്നത്. ബി.ജെ.പി-78, ജെ.ഡി.യു-45, എച്ച്.എ.എം-നാല്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് എൻ.ഡി.എയ്ക്കൊപ്പമുള്ളതെന്നാണ് റിപ്പോർട്ട്.

Summary: Nitish Kumar takes oath as Bihar cm for 9th time

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News