അദാനി വിഷയം ഉയർത്താൻ പ്രതിപക്ഷം; രാഹുൽ മാപ്പ് പറയണമെന്ന് ബി.ജെ.പി

എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകും

Update: 2023-03-20 01:09 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും. പ്രധാനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടിസ്, രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പൊലീസ് നടപടി എന്നീ വിഷയങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. വിദേശത്ത് ഇന്ത്യയെ അപമാനിച്ചെന്ന ആരോപണത്തിൽ രാഹുലിനെ കടന്നാക്രമിക്കാനായിരിക്കും ബി.ജെ.പി ശ്രമിക്കുക.

അദാനി ഓഹരി വിവാദത്തിൽ പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം, ഇരുസഭകളിലും ചർച്ച എന്നിവയ്‍ക്കൊപ്പം രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പൊലീസ് നടപടി, ബി.ആർ.എസ് നേതാവ് കെ. കവിതയ്‍ക്കെതിരായ ഇ.ഡി കേസ്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‍ക്കെതിരായ കേസ് അടക്കം പ്രതിപക്ഷ പ്രതിഷേധത്തിൽ ഉയരുമെന്നുറപ്പാണ്.

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ എം.പി നൽകിയ അവകാശലംഘന നോട്ടിസിൽ പ്രതിപക്ഷം തുടർനടപടി ആവശ്യപ്പെടും. പാർലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി നേതാക്കാൾ രാവിലെ യോഗം ചേരും.

രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങൾ ഉയർത്തി പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് ബി.ജെ.പി നീക്കം. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകളുടെ വിവരങ്ങൾ രാഹുൽ പൊലീസിന് കൈമാറിയില്ലെന്ന ആരോപണം ബി.ജെ.പി ഉന്നയിക്കും. കേംബ്രിഡ്ജിലെ പ്രസംഗത്തിന്‍റെ പേരിൽ രാഹുലിന്‍റെ ലോക്‍സഭാ അംഗത്വം റദ്ദാക്കാനുള്ള നടപടികളുമായി ബി.ജെ.പി മുന്നോട്ടുപോകുകയാണ്. രാജ്യത്തെ അപമാനിച്ച രാഹുൽ മാപ്പുപറയണമെന്ന് ബി.ജെ.പി ഇന്നും ആവശ്യപ്പെടും.

Summary: Opposition to raise Adani issue in the parliament as the BJP wants Rahul Gandhi to apologize in Cambridge speech 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News