Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ദേശീയ പാതകളിൽ ഫാസ്റ്റ് ടാഗ് ഇല്ലാത്ത ഉപയോക്താക്കൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ഉത്തരവ്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലേക്ക് (യുപിഐ) പേയ്‌മെന്റിനായി മാറിയാൽ കിഴിവ് ലഭിക്കുമെന്ന് കേന്ദ്രം ശനിയാഴ്ച പ്രഖ്യാപിച്ചു. എന്നാൽ ഫാസ്റ്റ് ടാഗ് പേയ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ തുക ഇപ്പോഴും കൂടുതലായിരിക്കും.
2008-ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങളിൽ ഇന്ത്യാ ഗവൺമെന്റ് ഭേദഗതി വരുത്തിയിരുന്നു. ഇതിൽ ഫാസ്റ്റ് ടാഗ് ഇല്ലാത്ത ഉപയോക്താക്കൾ UPI വഴി ടോൾ ഫീസ് അടക്കാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ ആ വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് ബാധകമായ ഉപയോക്തൃ ഫീസിന്റെ 1.25 മടങ്ങ് മാത്രമേ ഈടാക്കുകയുള്ളുവെന്നും ടോളിന്റെ ഇരട്ടി നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
ഫാസ്റ്റ് ടാഗുകൾ ഇല്ലാത്തവരോ റീചാർജ് ചെയ്യാൻ മറക്കുന്നവരോ ആയ സ്വകാര്യ കാർ ഉടമകൾക്ക് ഈ നീക്കം ഗുണം ചെയ്യും. ഈ വിജ്ഞാപനം 2025 നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും. 'ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ടോൾ പ്രവർത്തനങ്ങളിൽ സുതാര്യത വർധിപ്പിക്കുന്നതിനും, ദേശീയ പാതകളിലെ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയ നിയമങ്ങൾ സഹായിക്കും.' റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.