സിഎഎക്കെതിരെ പ്രതിഷേധിച്ചാൽ യുഎപിഎ ചുമത്താനാകുമോ; ഡൽഹി പോലീസിനോട് ഹൈക്കോടതി

ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഷിഫ ഫാത്തിമ, ഖാലിദ് സൈഫി തുടങ്ങിയവരാണ് ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്

Update: 2025-01-09 05:41 GMT
Editor : സനു ഹദീബ | By : Web Desk

ഡൽഹി: പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് യുഎപിഎ ചുമത്താനുള്ള മതിയായ കരണമാണോയെന്ന് ഡൽഹി പോലീസിനോട് ഹൈക്കോടതി. ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചോദ്യം. ജാമ്യാപേക്ഷയെ എതിർത്ത എസ്പിപി അമിത് പ്രസാദിനോട് ജസ്റ്റിസ് നവിൻ ചൗളയും ജസ്റ്റിസ് ഷാലിന്ദർ കൗറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് ചോദ്യം ഉന്നയിച്ചത്.

ഉമർ ഖാലിദ്, ഷർജീൽ ഇമാം , ഗുൽഷിഫ ഫാത്തിമ, ഖാലിദ് സൈഫി തുടങ്ങിയവരാണ് ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സിഎഎയ്‌ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്സ്ആപ് ചാറ്റുകൾ ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് ജാമ്യാപേക്ഷ എതിർക്കുകയായിരുന്നു.

Advertising
Advertising

ജനങ്ങൾ ഒരു നിയമത്തിനെതിരെയാണ് സമരം ചെയ്യുന്നതെന്നും, റോഡ് ഉപരോധം സാധുതയുള്ള പ്രതിഷേധ പരിപാടിയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ റോഡ് ഉപരോധിക്കുന്നത് കൊണ്ട് ആളുകൾക്കെതിരെ യുഎപിഎ ചുമത്താമോ എന്ന് കോടതി ഡൽഹി പൊലീസിന് ചോദിച്ചു. "പ്രശ്നം ഇത് മാത്രമാണ്. പ്രതിഷേധത്തിന് സ്ഥലം ഒരുക്കുന്നത്‌ യുഎപിഎ ചുമത്താൻ മതിയായ കുറ്റമാണോ? അതോ ആ പ്രതിഷേധ പരിപാടി സംഘർഷത്തിന്‌ കാരണമായാലാണോ യുഎപിഎ ചുമത്തുക," ബെഞ്ച് ചൂണ്ടിക്കാട്ടി.

കേവലം പ്രതിഷേധങ്ങൾ നടത്തുന്നതിനുപകരം അവർ ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിച്ചുവെന്ന് കാണിക്കുന്ന പ്രത്യേക തെളിവുകൾ കാണിക്കാൻ കോടതി എസ്പിയോട് ആവശ്യപ്പെട്ടു. പോലീസ് ഹാജരാക്കിയ വാട്സ്ആപ് ചാറ്റുകൾ പ്രകാരം തിരഞ്ഞെടുത്ത വ്യക്തികളെ മാത്രം കേസിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണെന്നും കോടതി പോലീസിനോട് ചോദിച്ചിട്ടുണ്ട്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദ് അടക്കമുള്ളവർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News