യുപിയിൽ ബിജെപിയെയും എസ്പിയെയും മുത്തലാഖ് ചെല്ലണമെന്ന് ഉവൈസി

എസ്പി നേതാവ് അഖിലേഷ് യാദവും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും വേർപിരിഞ്ഞു കഴിയുന്ന സഹോദരന്മാരാണെന്നും ഉവൈസി

Update: 2022-02-19 15:17 GMT
Advertising

ഉത്തർപ്രദേശിലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയെയും സമാജ്‌വാദി പാർട്ടിയെയും മുത്തലാഖ് ചെല്ലണമെന്നും ഇരു കൂട്ടരും വേർപിരിഞ്ഞിരിക്കുന്ന സഹോദരന്മാരാണെന്നും ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തലവനും എംപിയുമായ അസദുദ്ദീൻ ഉവൈസി. ജലാധുൻ ജില്ലയിലെ മധോഗഢ് നിയമസഭാ മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ഉവൈസിയുടെ പരാമർശം. എസ്പി നേതാവ് അഖിലേഷ് യാദവും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും വേർപിരിഞ്ഞു കഴിയുന്ന സഹോദരന്മാരാണെന്നും യുപിയിൽ ഭാഗിധരി പരിവർത്തൻ മോർച്ചക്കൊപ്പം സഖ്യമുണ്ടാക്കി മത്സരിക്കുന്ന ഉവൈസി പറഞ്ഞു. ഇരുവരുടെയും മനോഭാവം ഒന്നാണെന്നും ക്രൂരതയും പരുക്കൻ സ്വഭാവവും രണ്ടുപേർക്കുമുണ്ടെന്നും നേതാക്കളായല്ല, ചക്രവർത്തിമാരായാണ് ഇരുവരും സ്വയം കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.

'മോദി മുത്തലാഖിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, ബിജെപിയോടും എസ്പിയോടും ജനങ്ങൾ മൂന്നു വട്ടം തലാഖ്‌ പറയണം, ഇതോടെ യുപിയിൽ അവരുടെ കഥ തീരും' എഐഎംഐഎം തലവൻ പറഞ്ഞു. താൻ ഡൽഹിയിലെ രാജാവിന്റെ മന്ത്രിയായാണ് യുപി മുഖ്യമന്ത്രി വിചാരിക്കുന്നതെന്നും ഇത്തരക്കാരെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റണമെന്നും ഉവൈസി പറഞ്ഞു. അഖിലേഷിനെയും യോഗിയെയും വീട്ടിലിരുത്തിയാലേ ദലിതർ, പിന്നാക്കക്കാർ, ന്യൂനപക്ഷങ്ങൾ, പാവങ്ങൾ എന്നിവർക്ക് രക്ഷയുള്ളൂവെന്നും ഉവൈസി അഭിപ്രായപ്പെട്ടു.

ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മായാവതിയുടെ പഴയ വിശ്വസ്തനെ കൂട്ടുപിടിച്ച് 'മൂന്നാം മുന്നണി' പ്രഖ്യാപിച്ച് ഉവൈസി

ബിഎസ്‍പി നേതാവ് മായാവതിയുടെ ഉറ്റ വിശ്വസ്തനായിരുന്ന മുൻ മന്ത്രി ബാബു സിങ് ഖുഷ്‌വാഹയെ കൂട്ടുപിടിച്ച് യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി പ്രഖ്യാപിച്ച് അസദുദ്ദീൻ ഉവൈസി. കുഷ്‌വാഹയുടെ ജൻ അധികാർ പാർട്ടിയും ഭാരത് മുക്തി മോർച്ചയും ചേർന്നാണ് ഭാഗീധരി പരിവർത്തൻ മോർച്ച എന്ന പേരിൽ ഉവൈസി 'മൂന്നാം മുന്നണി' രൂപീകരിച്ചത്. തെരഞ്ഞെടുപ്പിൽ മുന്നണി വിജയം നേടിയാൽ രണ്ട് മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരുമടങ്ങുന്ന സർക്കാരായിരിക്കും നിലവിൽ വരികയെന്നാണ് ഉവൈസി അറിയിച്ചത്. മുഖ്യമന്ത്രിമാരിൽ ഒരാൾ ദലിത് വിഭാഗത്തിൽനിന്നും മറ്റൊരാൾ ഒബിസി വിഭാഗത്തിൽനിന്നുമായിരിക്കും. മൂന്ന് ഉപമുഖ്യമന്ത്രിമാരും മുസ്‍ലിംകളായിരിക്കുമെന്നും മുന്നണി പ്രഖ്യാപനത്തിനിടെ ഉവൈസി വെളിപ്പെടുത്തി. 403 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പ്രഖ്യാപനമുണ്ട്.

ബിഎസ്‍പിയിൽനിന്ന് ബിജെപി വഴി വരുന്ന ഖുഷ്‌വാഹ; തൊഴിലാളി നേതാവ് വാമൻ

മായാവതിക്കുശേഷം ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു ബാബു സിങ് ഖുഷ്‌വാഹ. രണ്ടു തവണ മായാവതി മന്ത്രിസഭയിൽ കുടുംബക്ഷേമ മന്ത്രിയായിരുന്നു. പിന്നീട് പാർട്ടി വിട്ട ഇദ്ദേഹം ബിജെപിയിൽ ചേക്കേറി. വിനയ് കത്യാർ അടക്കമുള്ള മുതിർന്ന ബിജെപി നേതൃത്വത്തിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്. പിന്നീട് ബിജെപിയിൽനിന്നും രാജിവച്ച ഖുഷ്‌വാഹ ജൻ അധികാർ പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കുകയായിരുന്നു. പരിവർത്തൻ മോർച്ചയും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നാണ് ഖുഷ്‌വാഹ പ്രതികരിച്ചത്.

സാമൂഹിക പ്രവർത്തകനായ വാമൻ മെശ്രാമാണ് ഭാരത് മുക്തി മോർച്ച നേതാവ്. ന്യൂനപക്ഷ, പിന്നാക്ക തൊഴിലാളികളുടെ സംഘടനയായ ബിഎഎംസിഇഎഫ് ദേശീയ പ്രസിഡന്റാണ് വാമൻ. ചെറുകിട കക്ഷികൾ മുന്നണിയിൽ ചേരാനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സമാനമനസ്‌കർക്കുമുൻപിൽ തങ്ങളുടെ വാതിൽ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ എസ്പിയുമായും ഓംപ്രകാശ് രാജ്ബറുമായും ചേർന്ന് ഉവൈസി സഖ്യനീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അഖിലേഷ് യാദവ് അനുകൂല നിലപാട് സ്വീകരിക്കാത്തതായിരുന്നു നീക്കം പരാജയപ്പെടാൻ കാരണം.


Azaduddin Owaisi, leader and MP of the All India Majlis-e-Ittihadul Muslimeen, has said that the BJP and the Samajwadi Party should go for mutalaq in the Uttar Pradesh state elections and that the two groups are separated brothers.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News