പഹല്‍ഗാം ഭീകരാക്രമണം: രണ്ട് പാകിസ്താൻ ഭീകരർ എത്തിയത് ഒന്നര വർഷം മുമ്പെന്ന് സൂചന; നിർണായക ദൃക്സാക്ഷിയുടെ മൊഴി എൻഐഎ രേഖപ്പെടുത്തി

കശ്മീരിലെ പല ആക്രമണങ്ങളിലും ഇവർക്ക് പങ്ക് ഉണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ

Update: 2025-04-29 09:31 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് പാകിസ്താന്‍ ഭീകരർ ജമ്മു കശ്മീരിൽ എത്തിയത് ഒന്നര വർഷങ്ങൾക്കു മുൻപാണെന്ന വിവരം  അന്വേഷണ ഏജന്‍സിയായ എൻഐഎക്ക് ലഭിച്ചു. കശ്മീരിലെ പല ആക്രമണങ്ങളിലും ഇവർക്ക് പങ്ക് ഉണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻഐഎ രേഖപ്പെടുത്തി.

ആക്രമണ സമയത്ത് മരത്തിൽ കയറി ഒളിച്ചിരുന്ന പ്രദേശവാസിയാണ് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത്. ഇയാളെ ബൈസരൻ വാലിയിൽ എത്തിച്ച് എൻഐഎ തെളിവ് ശേഖരണം നടത്തി.

അതേസമയം, ജമ്മുകാശ്മീരിൽ ഭീകരരെന്ന് സംശയിക്കുന്നവരുടെ വീടുകൾ പൊളിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. പ്രാദേശികമായി ഉയർന്ന എതിർപ്പിന് പിന്നാലെയാണ് നടപടി.എന്നാൽ ജമ്മു കശ്മീരിൽ പകുതിയിലധികം ടൂറിസ്റ്റ് കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു.

പെഹാൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പാകിസ്താൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് പുറമേ ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും.

അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയിൽ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. കുപ്‍വാരയിലും ബാരമുള്ളയിലുംരാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക്ക് പോസ്റ്റുകളിൽ നിന്ന് വെടിവെപ്പ് ഉണ്ടാവുകയും ഇന്ത്യ ശക്തമായി  തിരിച്ചടിക്കുകയും ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News