Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഭീകരരെ സഹായിച്ച പഹൽഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാം സ്വദേശി ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാക് പൗരന്മാരായ മൂന്ന് ലഷ്കറെ തയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് ഇരുവരുടെയും മൊഴി. ആക്രമണത്തിന് മുൻപ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തെ ഒരു കുടിലിലാണ് മൂന്ന് ഭീകരരും കഴിഞ്ഞതെന്നും ഇവർ മൊഴി നൽകി. ഭക്ഷണം, താമസസൗകര്യം, മറ്റ് സൗകര്യങ്ങളും ഇരുവരും ചേർന്ന് ഭീകരർക്ക് നൽകിയെന്നും കേസ് അന്വേഷണത്തിൽ നിർണായക പുരോഗതിയാണിതെന്നും എൻഐഎ അറിയിച്ചു.
ഭീകരാക്രമണത്തിന്റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെയാണ് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്. പാകിസ്താൻ ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടനയ്ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസി ആദ്യം കണ്ടെത്തിയത്. ജമ്മു കശ്മീർ പൊലീസ് അന്വേഷിച്ച കേസിൽ എൻഐഎയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഭീകരരുടെ രാജ്യാന്തര ബന്ധം കൂടുതൽ വെളിവായതോടെയാണ് അന്വേഷണം പൂർണ്ണമായും എൻഐഎ ഏറ്റെടുത്തത്.