'അനുഭവങ്ങൾ കാരണം ജനങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല'; കർഷക സമരം തുടരുന്നതിൽ പ്രതികരിച്ച് രാഹുൽ

ഇന്ന് ഉച്ചയ്ക്ക് ചേർന്ന യോഗത്തിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംയുക്ത കിസാൻ മോർച്ച കർഷക സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്

Update: 2021-11-21 13:55 GMT
Advertising

കഴിഞ്ഞ കാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വ്യാജ വാഗ്ദാനങ്ങൾ കേട്ട് പൊതുജനങ്ങൾ ഏറെ വഞ്ചിതരായിട്ടുണ്ടെന്നും അതുകൊണ്ടാണ് കാർഷിക നിയമം പിൻവലിക്കാമെന്ന് സമ്മതിച്ചിട്ടും കർഷകർ സമരം തുടരുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു വർഷത്തിലേറെയായി നടന്നു വരുന്ന സമരം കാർഷിക നിയമം പാർലമെൻറിൽ പിൻവലിക്കുകയും തങ്ങളുടെ ഇതര ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ നിർത്തുകയുള്ളൂവെന്നാണ് കർഷകർ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്വിറ്ററിൽ രാഹുലിന്റെ പ്രതികരണം. #FarmersProtest continues എന്ന ഹാഷ്ടാഗോടെ ഹിന്ദിയിലായിരുന്നു ട്വീറ്റ്.

വെള്ളിയാഴ്ചയാണ് കാർഷിക നിയമം പിൻവലിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ചേർന്ന യോഗത്തിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംയുക്ത കിസാൻ മോർച്ച കർഷക സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ ലഖ്നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.

താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കുക, നിർദിഷ്ട വൈദ്യുതി(ഭേദഗതി) ബിൽ 2020 പിൻവലിക്കുകയും സബ്‌സിഡി നിരക്കിൽ വൈദ്യുതി നൽകുന്നത് തുടരുകയും ചെയ്യുക, വായുമലിനീകരണ നിരോധനബില്ലിലെ കർഷകവിരുദ്ധ ഭാഗം ഒഴിവാക്കുക, സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുക, സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ലഖിംപൂർ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ്മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതും. അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കിൽ 27ന് വീണ്ടും യോഗം ചേരുമെന്നും ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കർഷകർ അറിയിച്ചു. സിംഗു അതിർത്തിയിലാണ് സംയുക്ത കിസാൻ മോർച്ച യോഗം നടന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News