വിവാഹപ്രായ ബില്‍ പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നത് ഉൾപ്പെടെ ഏഴ് വിവാഹ നിയമങ്ങളിൽ മാറ്റം വരുത്തുന്നതാണ് ബിൽ.

Update: 2021-12-21 09:45 GMT
Advertising

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കാനാണ് വിവാഹപ്രായ ഏകീകരണ ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യഅവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നത് ഉൾപ്പെടെ ഏഴ് വിവാഹ നിയമങ്ങളിൽ മാറ്റം വരുത്തുന്നതാണ് ബിൽ. രാജ്യമാകെ ഒരേ വിവാഹ നിയമമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ബില്‍ അവതരിപ്പിച്ച വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. എല്ലാ വ്യക്തിനിയമങ്ങൾക്കും മേലെയാകും വിവാഹ നിയമം. 2 വർഷത്തിനു ശേഷമായിരിക്കും ബിൽ കർശനമായി നടപ്പിലാക്കി തുടങ്ങുകയെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

പ്രതിപക്ഷ എംപിമാർ ബിൽ കീറി എറിഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ ലോക്സഭയിൽ പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി, എൻ.കെ പ്രേമചന്ദ്രൻ, കനിമൊഴി തുടങ്ങിയ എംപിമാരും ബില്ലിനെ എതിര്‍ത്തു സംസാരിച്ചു. ബില്‍ അവതരിപ്പിക്കും മുന്‍പ് ആരുമായും കൂടിയാലോചന നടത്തിയില്ലെന്ന് കനിമൊഴി വിമര്‍ശിച്ചു.

അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ലോക്സഭ ബിൽ വീണ്ടും പരിഗണിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News