കോൺഗ്രസിന് മുന്നിൽ തെരഞ്ഞെടുപ്പ് പദ്ധതിയുമായി പ്രശാന്ത് കിഷോർ: വീണ്ടും യോഗം

ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോർ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പദ്ധതി ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം ചേരുന്നത്.

Update: 2022-04-19 01:54 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ തയ്യാറാക്കിയ പദ്ധതി രൂപരേഖ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കൾ വീണ്ടും യോഗം ചേർന്നു. ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പി ചിദംബരം, ജയറാം രമേശ് ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. മുതിർന്ന നേതാക്കളെ ഒഴിവാക്കുന്ന പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളോട് ഒരുവിഭാഗം നേതാക്കൾക്ക് എതിർപ്പ് നിലനിൽക്കുമ്പോഴാണ് ദേശീയ നേതൃത്വം വീണ്ടും പദ്ധതി അവലോകനത്തിനായി യോഗം ചേർന്നത്. 

ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോർ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പദ്ധതി ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം ചേരുന്നത്. കെ.സി വേണുഗോപാൽ, പി ചിദംബരം, രൺദീപ് സിങ് സുർജേവാല, പ്രിയങ്കാ ഗാന്ധി, ജയറാം രമേശ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പ്രശാന്ത് കിഷോറും യോഗത്തിൽ പങ്കെടുത്തതായാണ് സൂചന. വൈകീട്ട് നാല് മണിയോടെ ആരംഭിച്ച യോഗം എട്ടു മണിക്കാണ് അവസാനിച്ചത്. 

പ്രശാന്ത് കിഷോർ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് പ്രത്യേക സമിതി ചർച്ച ചെയ്യും എന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ടിന്മേൽ വീണ്ടും ചർച്ചകൾ നടത്തുകയാണ് എ.ഐ.സി.സി നേതൃത്വം. കഴിഞ്ഞ തവണ യോഗം ചേർന്നപ്പോൾ പങ്കെടുക്കാൻ സാധിക്കാതിരുന്ന രൺദീപ് സിങ് സുർജേവാല, പി ചിദംബരം എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു. 2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടും മുൻപ് കോൺഗ്രസിൽ സമൂലമായ മാറ്റമാണ് പ്രശാന്ത് കിഷോർ ഹൈക്കമാന്റിനോട് നിർദ്ദേശിച്ചിരിക്കുന്നത്. 

എന്നാൽ മുതിർന്ന നേതാക്കളെ പൂർണമായും ഒഴിവാക്കുന്ന തരത്തിൽ പ്രശാന്ത് കിഷോർ തയ്യാറാക്കിയ പദ്ധതിയിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ട്. അതേസമയം പദ്ധതിയുമായി എത്തിയ പ്രശാന്ത് കിഷോറിനെ പൂർണമായും തള്ളിക്കളയാനും കോൺഗ്രസിന് കഴിയില്ല. ഈ വര്‍ഷം ഹിമാചലിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പ്രശാന്ത് കിഷോർ ഒപ്പം ഉണ്ടാകേണ്ടത് കോൺഗ്രസിന് അനിവാര്യമാണ്. നരേഷ് പട്ടേൽ ഉൾപ്പടെയുള്ള വിഭാഗം കോൺഗ്രസിനെ പിന്തുണയ്ക്കാൻ മുന്നോട് വെച്ചിരിക്കുന്ന ആവശ്യം പ്രശാന്ത് കിഷോർ ഗുജറാത്തിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം എന്നുള്ളതാണ്. 

Summary-Prashant Kishor Meets Sonia Gandhi - Second Time In Three Days

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News