സവർക്കർ ത്യാഗത്തിന്റെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

സവർക്കറിന്റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് പ്രധാനമന്ത്രി കുറിപ്പിട്ടത്

Update: 2022-02-26 12:41 GMT
Advertising

സവർക്കർ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരൂപമാണെന്നും മഹാനായ സ്വാതന്ത്ര്യ സമര സേനാനിയാണെന്നും വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഹിന്ദുത്വ ആശയങ്ങളുടെ മുഖ്യപ്രചാരകനായ സവർക്കറിന്റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് പ്രധാനമന്ത്രി കുറിപ്പിട്ടത്. മാതൃരാജ്യത്തിന്റെ സേവനത്തിനായി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം എന്നും രാജ്യക്കാർക്ക് പ്രചോദനമായി നിലനിൽക്കുമെന്നും നരേന്ദ്രമോദി കുറിച്ചു.

1966ലാണ്  സവർക്കർ മരണപ്പെട്ടത്. സവർക്കറുടെ ദേശഭക്തി പലരും ചോദ്യം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സവർക്കറുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് നാണക്കേടാണെന്നും മന്ത്രി പറഞ്ഞു. " സവർക്കർ രാജ്യത്തിനായി സ്വയം സമർപ്പിക്കപ്പെട്ട ആളാണ്. ഇന്ത്യ യുവത സവർക്കറിനെപ്പറ്റി പഠിക്കേണ്ടതുണ്ട്" സവർക്കറെ വീർ സവർക്കർ എന്ന് വിശേഷിപ്പിച്ചത് രാജ്യത്തെ ജനങ്ങളാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ഇന്നത്തെ ഇന്ത്യയാണ് സവര്‍ക്കര്‍ കണ്ട സ്വപ്‌നമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ സവര്‍ക്കര്‍ കണ്ട കാലം ആരംഭിച്ചുവെന്നും മോദിയുടെ ഭരണമാണ് സവര്‍ക്കറുടെ സ്വപ്‌നം സാക്ഷാത്കരിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.സവര്‍ക്കറെപ്പറ്റി ശരിയായ അറിവിന്റെ അഭാവമുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കറെ അടുത്തറിഞ്ഞാല്‍ ചിലരുടെ യഥാര്‍ഥ സ്വഭാവം പുറത്താകും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഗാന്ധിജിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും അദ്ദഹേം പറഞ്ഞു.

ആന്‍ഡമാന്‍ ജയിലില്‍നിന്നു മോചിതനാവാനായി വി.ഡി.സവര്‍ക്കര്‍ ബ്രിട്ടീഷുകാരോടു മാപ്പു ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സവര്‍ക്കറുടെ മോചനത്തിനു ഗാന്ധിജി ശുപാര്‍ശ ചെയ്തതായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലെ എല്ലാ തടവുകാരും മോചനത്തിനായി പതിവു നടപടിക്രമമെന്ന നിലയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നാണ് രാജ്നാഥിന്റെ വാദം. 'ഞങ്ങള്‍ സമാധാനപൂര്‍വം സ്വാത്രന്ത്ര്യത്തിനു വേണ്ടി പോരാടുന്നതു പോലെ സവര്‍ക്കറും ഇനി സമാധാനപാതയിലേ പ്രവര്‍ത്തിക്കൂവെന്ന് ഉറപ്പു നല്‍കുന്നു' എന്നു ഗാന്ധിജിയും എഴുതിയത്രേ. സവര്‍ക്കര്‍ ഒരു ആല്‍മരമാണെന്നും തങ്ങള്‍ അതിലെ ശിഖരങ്ങള്‍ മാത്രമാണെന്നും കമ്യൂണിസ്റ്റ് വിപ്ലവകാരി എം.എന്‍. റോയി പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് സവര്‍ക്കറെ അപമാനിക്കാന്‍ ചിലര്‍ വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

Prime Minister Narendra Modi's tweet describing Savarkar as a symbol of sacrifice and determination and a great freedom fighter.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News