ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടം ജീവിതം മുഴുവന്‍ തുടരും: രാഹുല്‍ ഗാന്ധി

ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു

Update: 2022-05-15 11:16 GMT

ഉദയ്പൂര്‍: തന്‍റെ പോരാട്ടം നാടിന് ആപത്തായ ആര്‍.എസ്.എസ് - ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഘപരിവാർ അക്രമം അഴിച്ചുവിടുകയാണ്. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുകയും കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നതെന്നും രാഹുല്‍ പറഞ്ഞു. തന്‍റെ പോരാട്ടം ജീവിതം മുഴുവന്‍ തുടരുമെന്നും രാഹുല്‍ പറഞ്ഞു. ചിന്തന്‍ ശിബിരിന്‍റെ അവസാന ദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നേടാന്‍ എളുപ്പവഴികളില്ല. മുതിർന്ന നേതാക്കളും ചെറുപ്പക്കാരും ജനങ്ങൾ പറയുന്നത് കേൾക്കണം. നേതൃത്വത്തോടുള്ള വികാരം പ്രതിനിധികൾ ശക്തമായ ഭാഷയിൽ പറഞ്ഞു. മറ്റേത് പാർട്ടിയിൽ ഇങ്ങനെ പങ്കുവെയ്ക്കൽ നടക്കും. ജനങ്ങളുമായി സംവാദത്തിന് കോൺഗ്രസ് എക്കാലവും വേദിയൊരുക്കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Advertising
Advertising

തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. താൻ ഒരു പൈസ പോലും കൈക്കൂലി വാങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഭയമില്ല. പോരാട്ടം തുടരും. മുതിർന്ന നേതാക്കൾ പോലും നിരാശയിലേക്ക് വഴുതി വീഴാറുണ്ട്. രാജ്യത്തിന്റെ ഭാവിക്കായുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഹിന്ദുസ്ഥാനിൽ അഗ്നി പടരും. സംവാദത്തെ അടിച്ചമർത്തിയാൽ അഗ്നി ആളിപടരും. ആർ.എസ്‌.എസ്‌ എല്ലായിടത്തും അവരുടെ ആളുകളെ വിന്യസിക്കുകയാണ്. കോൺഗ്രസ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര

പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്താൻ കോൺഗ്രസ്. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാകും പദയാത്ര. ഒരു വർഷം നീളുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും. യാത്രയുടെ ഭാഗമായി ജനതാ ദർബാറുകളും സംഘടിപ്പിക്കും.

ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ ചിന്തൻ ശിബിരത്തിലാണ് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനമെടുത്തത്. സുസ്ഥിര പ്രക്ഷോഭ സമിതി അധ്യക്ഷൻ ദിഗ്‌വിജയ് സിങ് യോഗത്തിൽ വിഷയത്തെക്കുറിച്ച് വിശദമായ അവതരണം നടത്തി. സുദീർഘ ചർച്ചയും നടന്നു. കോൺഗ്രസ് യൂത്ത് കമ്മിറ്റിയും സമാന നിർദേശം മുമ്പോട്ടുവച്ചിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News