Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബെംഗളൂരു: കോടികള്‍ വിലമതിക്കുന്ന സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് കന്നഡ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ കഴിഞ്ഞ ഒരു വർഷത്തിനിടെ 30 തവണ ദുബൈയിലേക്ക് യാത്ര ചെയ്തതായാണ് റിപ്പോർട്ട്.
ഓരോ യാത്രയിലും രന്യ കിലോ കണക്കിന് സ്വർണ്ണം തിരികെ കൊണ്ടുവന്നതായി പറയപ്പെടുന്നു. ഒരു കിലോഗ്രാം സ്വർണ്ണത്തിന് ഒരു ലക്ഷം രൂപ വീതം രന്യയ്ക്ക് ലഭിച്ചിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഓരോ യാത്രയിലും രന്യ ഏകദേശം 12 മുതൽ 13 ലക്ഷം രൂപ സമ്പാദിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
കള്ളക്കടത്തിനായി അതിനനുസരിച്ചുള്ള ജാക്കറ്റുകളും ബെൽറ്റുകളും ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഡ്രസ്സുകൾ സ്വർണ്ണക്കട്ടികൾ ഒളിപ്പിക്കാനായാണ് നടി ഉപയോഗിച്ചിരുന്നത്.
15 ദിവസത്തിനിടെ നാല് തവണ ദുബായ് യാത്ര നടത്തിയതിനെ തുടര്‍ന്ന് രന്യ കുറച്ച് മാസങ്ങളായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രന്യയുടെ കൈയില്‍ നിന്നും 14.8 കിലോഗ്രാം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തിരുന്നു. പിന്നാലെ നടിയുടെ അപാര്‍ട്‌മെന്റിലും റെയ്ഡ് നടത്തി. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 12 കോടിയോളം രൂപ വില വരും.