ഉപതെരഞ്ഞെടുപ്പ്: മൊകാമ മണ്ഡലത്തിൽ ആർജെഡിക്ക് വമ്പൻ വിജയം

ബിജെപി സ്ഥാനാർഥി സോനം ദേവിയെയാണ് രാഷ്ട്രീയ ജനതാദളിന്റെ നീലംദേവി പരാജയപ്പെടുത്തിയത്

Update: 2022-11-06 07:37 GMT
Advertising

ന്യൂഡൽഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ ഫലം പുറത്ത്. ബിഹാറിലെ മൊകാമ മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദളിന്റെ നീലംദേവി വമ്പൻ വിജയം നേടി. ബിജെപി സ്ഥാനാർഥി സോനം ദേവിയെയാണിവർ പരാജയപ്പെടുത്തിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. ആയുധം കൈവശം വെച്ച കേസിൽ നീലം ദേവിയുടെ ഭർത്താവ് കൂടിയായ സ്ഥലം എംഎൽഎ ആനന്ദ് സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ആർജെഡി മുൻ എംഎൽഎയുടെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു.

'എന്റെ വിജയം സുനിശ്ചമായിരുന്നു, എന്റെ മത്സരത്തിൽ മാറ്റാരുമില്ലെന്ന് ഞാൻ പറഞ്ഞതാണ്, മൊകാമ പരശുറാമിന്റെ ഭൂമിയാണ്. ജനങ്ങളെ വശീകരിക്കാനാകില്ല, വിധ്യായക് ജി (ആനന്ദ് സിംഗ്) ജനങ്ങളെ നന്നായി സേവിച്ചു, അവർ ഇപ്പോൾ ഫലം നൽകുന്നു' നീലം ദേവി എഎൻഐയോട് പറഞ്ഞു.

2005 മുതൽ മൊകാമ സിംഗിന്റെ സ്വന്തം തട്ടകമാണ്. ജെഡിയു ടിക്കറ്റിൽ അദ്ദേഹം രണ്ടു വട്ടം മണ്ഡലത്തിൽ നിന്ന് ജയിച്ചിരുന്നു. 2020 ആർജെഡി സ്ഥാനാർഥിയായും വിജയിച്ചു. എന്നാൽ ബിഹാറിലെ തന്നെ ഗോപാൽഗഞ്ചിൽ ബിജെപി മുന്നിട്ടുനിന്നിരുന്നു. ബിജെപിയുടെ കുസുമം ദേവിക്ക് ആർജെഡിയുടെ മോഹൻ പ്രസാദ് ഗുപ്തയേക്കാൾ വോട്ട് നേടാനായിരുന്നു. എന്നാൽ ആർജെഡി സ്ഥാനാർഥി 1100 വോട്ടിന് ലീഡ് തിരിച്ചുപിടിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഉത്തർപ്രദേശിലെ ഗോല ഗോകർനാഥിൽ ബിജെപിയുടെ അമാൻ ഗിരി വിജയിച്ചു. പിതാവ് അരവിന്ദ് ഗിരിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ റെക്കോർഡ് മാർജിനിലാണ് ഇദ്ദേഹം വിജയിച്ചത്. സമാജ്‌വാദി പാർട്ടിയുടെ വിനയ് തിവാരിയായിരുന്നു പ്രധാന എതിർ സ്ഥാനാർഥി. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ഉദ്ദവ് താക്കറെ പക്ഷം വിജയത്തിലേക്ക് നീങ്ങുകയാണ്. ശിവസേന വിഘടിച്ച് ഒരു വിഭാഗം ബിജെപിക്കൊപ്പം ഭരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക വിഭാഗം (ശിവസേന ഉദ്ദവ് ബാൽ താക്കറെ) മത്സരിക്കുന്നതിലൂടെ ഏറെ ജനശ്രദ്ധയാകർഷിക്കുന്ന മണ്ഡലമാണ് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്. ശിവസേനയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെയെയും വലിയൊരു വിഭാഗം എംഎൽമാരെയും അടർത്തിയെടുത്ത് സംസ്ഥാനം ബിജെപി ഭരിക്കാൻ തുടങ്ങിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്.

അന്ധേരി ഈസ്റ്റിലെ മുൻ എംഎൽഎ രമേഷ് ലത്‌കെയുടെ ഭാര്യ റുതുജാ ലത്‌കെയാണ് ഉദ്ദവ് പക്ഷത്തിന്റെ സ്ഥാനാർഥി. 13ാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ അന്ധേരി ഈസ്റ്റിൽ 48,115 വോട്ടുകളാണ് റുതുജ നേടിയത്. നോട്ടയാണ് തൊട്ടുപിറകിലുള്ളത്. 9547 വോട്ടുകളാണ് നോട്ടക്കുള്ളത്. നോട്ടക്ക് വോട്ടു ചെയ്താൽ 2000 രൂപ നൽകുമെന്ന് എതിരാളികൾ വാഗ്ദാനം ചെയ്തിരുന്നതായി ശിവസേന താക്കറെ വിഭാഗം ആരോപിച്ചിരുന്നു. ദിപശിഖയാണ് ഇവരുടെ ചിഹ്നം. റുതുജയുടെ ഭർത്താവ് രമേഷ് ലത്‌കെ ഹൃദയാഘാതത്തെ തുടർന്ന് 2022ൽ ദുബൈയിൽ വെച്ചാണ് അന്തരിച്ചിരുന്നത്. അന്തരിച്ച എംഎൽഎയുടെ ഭാര്യയെ 'ജയിപ്പിക്കാൻ പിന്മാറിയെന്ന്' അവകാശപ്പെട്ട് ബിജെപി മണ്ഡലത്തിൽ മത്സരിച്ചിരുന്നില്ല. റുതുജക്ക് പുറമേ സ്വതന്ത്ര സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്.

മഹാരാഷ്ട്രക്ക് പുറമേ ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണുകയാണ്. ആദ്യ റൗണ്ടുകൾ പൂർത്തിയായിരിക്കെ ഉത്തർപ്രദേശിലെ ഗോല ഗോകർനാഥ്, ഹരിയാനയിലെ ആദംപൂർ, ഒഡിഷയിലെ ധാം നഗർ എന്നിവടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കെ. ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ്സാണ് മുനുഗോഡെ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് നിൽക്കുന്നത്.

തെലങ്കാനയിലേയും ഹരിയാനയിലേയും ഉത്തർ പ്രദേശിലേയും ബിഹാറിലേയും ഫലം ബിജെപിക്ക് നിർണ്ണായകമാണ്. ഹിമാചൽ പ്രദേശ് - ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലം ബാധിക്കും. ഹിമാചലിൽ നവംബർ 12 നാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും പല പദ്ധതിപ്രഖ്യാപനങ്ങളും നടത്താൻ അവസരമൊരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്തിലെ പ്രഖ്യാപനം നീട്ടുന്നതെന്ന വിമർശനം ഉയർന്നിരുന്നു.

ബോധപൂർവമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാർ അവകാശപ്പെട്ടു. കാലാവസ്ഥ, നിയമസഭയുടെ കാലാവധി, പെരുമാറ്റച്ചട്ടം തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി. 110 ദിവസംമുമ്പാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏതാനും ദിവസംമുമ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ, മോർബി ദുരന്തം കാരണം മാറ്റേണ്ടി വന്നു- രാജീവ് കുമാർ പറഞ്ഞു. ഒക്ടോബർ പകുതിയോടെയാണ് കമീഷൻ ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Rashtriya Janata Dal's Neelam Devi won the Mokama constituency in Bihar.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News